SOLITUDE....

SOLITUDE....

Thursday 23 December 2010

കലണ്ടറിനോട് ചോദിക്കൂ..

പുരികം ചുളിക്കില്ലെന്നേയുള്ളൂ
മരിച്ചു പോയ അപ്പന്‍റെ
അതെ കത്തുന്ന നോട്ടം
വീട്ടിലെ ഏതു മൂലയില്‍ ഒളിച്ചാലും
വിടാതെ നീയെന്നെ ...

പാല്‍ കണക്ക്‌ , പത്ര കണക്ക്‌, വാടക
കറന്‍റ് ബില്‍ , ഫോണ്‍ നമ്പര്‍
കൂടി കുഴഞ്ഞതിനിടയില്‍ തല നീട്ടുന്ന
പേരുകള്‍ വിലാസങ്ങള്‍ .
കുട്ടികളെ പേടിപ്പിക്കാന്‍
പരീക്ഷ തീയതികള്‍ .
ചുവന്ന വളയത്തില്‍ പൊതിഞ്ഞ്
ഭാര്യയുടെ മാസമുറ കണക്കുകള്‍.
എവിടെയും, വിടാതെ നീയെന്നെ...

സൂക്ഷിച്ചു വയ്ക്കണം
അപ്പന്‍ പറയാറുണ്ട്‌.
ഓരോ കലണ്ടറിനു പിന്നിലും
പതുങ്ങി കിടന്ന്
ഒരു ചരിത്രമുറങ്ങുന്നുണ്ടെന്ന് .
ഓര്‍മ്മയിലെത്താത്തത്
വായിച്ചെടുക്കാന്‍ നാം
തിരിച്ചു പോകുന്ന ഇടം.
എന്നീട്ടും പഴയതൊക്കെ
വില്‍ക്കാനാണ് തോന്നിയത്.

ഇന്നലെ,
പലചരക്ക് കടയില്‍ വിറ്റുകളഞ്ഞ
പഴയ പത്രക്കൂട്ടത്തില്‍ നിന്നും
പഴയൊരു ഡിസംബര്‍
ശര്‍ക്കര പൊതിഞ്ഞ്
വീട്ടില്‍ തിരിച്ചെത്തി.
കൂടെ;
മറക്കണമെന്നു കരുതിയ
ഒരു പേരും വിലാസവും.

പ്രണയമെന്താണിങ്ങനെയൊക്കെ
തിരിച്ചു വരുന്നത്!

(മലയാള നാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:ലക്കം-ഡിസംബര്‍ 2010)

3 comments:

  1. തോമസ്മാഷെ നല്ല കവിത.
    പല മാതിരി പറഞ്ഞാലും
    ഊരിയെറിഞ്ഞാലും
    തിരിച്ചെത്തും പിന്നെയും
    ശര്‍ക്കരയുടെ മധുരത്തോടെ പ്രണയം..

    ReplyDelete
  2. നന്ദി.ശശി
    പ്രോത്സാഹനമാര്‍ന്ന വാക്കുകള്‍ക്ക്...

    ReplyDelete