SOLITUDE....

SOLITUDE....

Friday 25 November 2011

ജലപാതാളം

കെട്ടി നിറുത്തിയ ജലം
മെരുക്കിയൊതുക്കിയ മൃഗമാണ്.
കൂട് തകര്‍ത്ത്,
ചങ്ങല പൊട്ടിച്ച്
ചുരത്തിവന്ന മലകളിലേക്ക് തന്നെ
തിരിച്ചോടുന്നതും
കനവ് കണ്ടിരിക്കുന്നവന്‍.

അടക്കിവച്ചതൊക്കെയും
അണപൊട്ടി-
യാര്‍ത്തലറിയെത്തുമ്പോള്‍
തടയാനാകുമോ നിന്‍റെ വാക്കുകള്‍ക്ക്,
നിന്‍റെ വാക്കുകള്‍ക്ക്!

പൊറോട്ട

മൈദയുടെ കൂടെ
അല്‍പ്പം ഗോതമ്പുപൊടി കൂടിയാവാം.
കുഴക്കുമ്പോള്‍ നന്നായൊന്നു
 ഇണചേര്‍ന്ന സുഖം കിട്ടുമത്രേ!
ഒരല്‍പ്പം ഉപ്പ് വിതറിയാല്‍
വിയര്‍പ്പ് വീഴുന്നത് തിരിച്ചറിയില്ലെന്നതും.
കൂനയുടെ നെഞ്ചിലേക്ക്
ജലപാതം പോലെ എണ്ണ വീഴ്ത്തുക.

വിരലിലൊട്ടാതെ
ഞരടി ഞരടി മുന്നേറുമ്പോള്‍
നിന്നെയെനിക്കോര്‍മ്മ വരും,
നാം തമ്മിലിളകിയാടിയ
പ്രണയലീലകളോര്‍മ്മ വരും.
കുഴഞ്ഞു കുഴഞ്ഞു കേറുമ്പോള്‍
ഉപ്പ് പോരെന്ന് തോന്നി
മുഖം കുടഞ്ഞു വീഴ്ത്തിയ
കാമം പുരട്ടിയ വിയര്‍പ്പുതുള്ളികള്‍!

പിന്നെ പകുക്കലാണ്
എണ്ണയില്‍ കുതിര്‍ന്ന നിന്‍റെ മേനി.
സ്നേഹം പകുക്കരുതെന്നു
നീ കരയുന്നു; ചെയ്യാതെ വയ്യ.
ഉരുട്ടിയും നീട്ടിയും പരത്തിയും
പ്രണയമിങ്ങനെ പല പല കാലങ്ങളില്‍
സ്ഫുടം ചെയ്തുതീര്‍ന്നാല്‍
ആഹാ ആഹാ എന്‍റെ സഖീ
നിന്നെ ഞാന്‍ പൊറോട്ടയെന്നു വിളിക്കും!