SOLITUDE....

SOLITUDE....

Wednesday 7 December 2011

ഉള്ളുനിറയുന്നത്

പറയാന്‍ പോകും മുന്‍പ്‌
പറയേണ്ടുന്നതിനെ കുറിച്ചായിരുന്നു
ഉള്ളുനിറയെ.
പറഞ്ഞു കഴിഞ്ഞപ്പോളോ
പറയാതെ പോയതിനെ ക്കുറിച്ചായി
ഉള്ളുനിറയെ!!.

വ്യക്തത

ആദ്യമാദ്യം ഒന്നും വ്യക്തമല്ലായിരുന്നു
അവന്‍ അവനായും
അവള്‍ അവളായും.

പിന്നെ പിന്നെ
അവനിലെ അവന്‍ പുറത്തുവന്നു
അവനിലെ അവന്‍
ഒരിക്കലും
അവനെപ്പോലെ ആയിരുന്നില്ല.

കാണെ കാണെ
അവളിലെ അവളും പുറത്തുവന്നു
അവളിലെ അവള്‍
ഒരിക്കലും
അവളെ പോലെ ആയിരുന്നില്ല.

പോകെ പോകെ
അവനിലെ അവനും
അവളിലെ അവളും
അവരവരുടെ
പ്രണയങ്ങളിലേക്ക് തിരിച്ചുപോയി!

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു :15 DEC 2011).

നടത്തം

നടക്കണം,
നടന്നുകൊണ്ടേയിരിക്കണം
നടക്കുകയാണെന്ന്
അറിഞ്ഞുകൊണ്ട് നടക്കണം.

നടക്കും വഴികളില്‍
കാലിലുരുമ്മുന്ന മണ്ണിനോട്
പരിഭവം പറയണം; പ്രണയിക്കണം;.
മണ്ണിനടിയില്‍ ഒളിച്ചിരിക്കും
മാറുവീര്‍ത്തു ചുരത്താനായുന്ന
നീര്‍ച്ചാലിനോട് കിന്നാരം ചൊല്ലണം
വിരല്‍ കുത്തിയാല്‍ പൊന്തിവന്നു
കണ്ണിലെ കരടു മാറ്റാനിത്തിരി
വെള്ളം തരണേയെന്നു വാക്ക് ചോദിക്കണം.
പിന്നെയും താഴെ,
ആഴത്തിലാഴത്തില്‍ പൊള്ളിപ്പടരുന്നൊരു
ദുഖമുറങ്ങുന്നുണ്ടെന്നറിയണം,
തിളച്ചിളകിമറിയുന്നൊരു ഭൂഗര്‍ഭം
നമ്മിലോരോരുത്തരിലുമുണ്ടെന്നുമറിയണം.
ഒരുനാളൊരുനാള്‍
നെഞ്ചുകീറി,പൊട്ടിയൊലിച്ചു
ഒന്നിനെയും ബാക്കിവയ്ക്കാതെ....

നടക്കുമ്പോളറിയാം
ഭൂമിയാരെന്ന്;ഭൂമി നിനക്കാരെന്ന്‍!

നടക്കുന്നേരം
മുഖമുയര്‍ത്തിയും നടക്കണം
കണ്ണിലേക്ക് വീഴുന്ന
ആകാശക്കാഴ്ചകള്‍ കുടിക്കണം
കാഴ്ചകള്‍ക്കപ്പുറം മറഞ്ഞിരിക്കും
കത്തിയമര്‍ന്നൊരു നക്ഷത്രക്കണ്ണീര് കാണണം.
ഭൂമിയില്‍ നിന്നും ആകാശത്തേക്കെത്ര
ദൂരമെന്നളക്കണം;അതില്‍ വിസ്മയം കൊള്ളണം
മഴയൊളിപ്പിച്ചു വച്ച
മേഘങ്ങളോട് സല്ലപിക്കണം
പെയ്യാതിരിക്കരുതേയെന്നു ഉറപ്പുവാങ്ങണം.
പിന്നെയുമപ്പുറം,
ശതകോടി കാഴ്ചദൂരങ്ങള്‍ക്കുമപ്പുറം
സൂര്യനുറങ്ങാതിരിപ്പുണ്ടോയെന്ന്,
ഭൂമിയോട് നിനക്ക് പ്രണയമുണ്ടോയെന്ന്‍
കേവലം കൌതുകത്തോടെ ചോദിക്കണം.

നടക്കുമ്പോളറിയാം
ഭൂമിയാരെന്ന്;ഭൂമിയെ നീയും പ്രണയിക്കുന്നുവെന്ന്!

നടക്കുന്നേരം
ഈയാംപാറ്റയൊരെണ്ണം
ചിറകുവെടിഞ്ഞു
ജീവിതം അത്രമേല്‍ ക്ഷണികമല്ലോയെന്നു
വിതുമ്പുന്നതും കാണാം.

നടക്കുന്നേരം
കാറ്റ് കൂടെ നടക്കും, തോളില്‍ത്തട്ടി
വെറുതെ കുശലം ചൊല്ലും
പിന്നെ,മുളങ്കാട്ടിനുള്ളിലെ
പുല്ലാങ്കുഴല്‍ തേടി ഓടിമറയും.
ഒരു മിന്നാമിനുങ്ങ് വഴികാട്ടിയായി
മുന്നിലൂടെ  പറക്കുന്നതും കാണാം.
ഒരുപിടി  വെളിച്ചത്തിലൂടെ
നിനക്കുമാത്രമായൊരു ലോകം
കണ്ണില്‍ തെളിയുമപ്പോള്‍!

അതുകൊണ്ടുതന്നെ നടക്കണം
നടന്നുകൊണ്ടേയിരിക്കണം; നടക്കുകയാണെന്ന
കിനാവിലൂടെ നടക്കണം.
നടക്കുകയാണെന്ന
അറിവിലൂടെ നടക്കണം.

നടക്കുമ്പോളറിയാം
ഭൂമിയാരെന്ന്;ഭൂമി നീ തന്നെ
ആയിരുന്നുവല്ലോയെന്ന്‍!

Friday 25 November 2011

ജലപാതാളം

കെട്ടി നിറുത്തിയ ജലം
മെരുക്കിയൊതുക്കിയ മൃഗമാണ്.
കൂട് തകര്‍ത്ത്,
ചങ്ങല പൊട്ടിച്ച്
ചുരത്തിവന്ന മലകളിലേക്ക് തന്നെ
തിരിച്ചോടുന്നതും
കനവ് കണ്ടിരിക്കുന്നവന്‍.

അടക്കിവച്ചതൊക്കെയും
അണപൊട്ടി-
യാര്‍ത്തലറിയെത്തുമ്പോള്‍
തടയാനാകുമോ നിന്‍റെ വാക്കുകള്‍ക്ക്,
നിന്‍റെ വാക്കുകള്‍ക്ക്!

പൊറോട്ട

മൈദയുടെ കൂടെ
അല്‍പ്പം ഗോതമ്പുപൊടി കൂടിയാവാം.
കുഴക്കുമ്പോള്‍ നന്നായൊന്നു
 ഇണചേര്‍ന്ന സുഖം കിട്ടുമത്രേ!
ഒരല്‍പ്പം ഉപ്പ് വിതറിയാല്‍
വിയര്‍പ്പ് വീഴുന്നത് തിരിച്ചറിയില്ലെന്നതും.
കൂനയുടെ നെഞ്ചിലേക്ക്
ജലപാതം പോലെ എണ്ണ വീഴ്ത്തുക.

വിരലിലൊട്ടാതെ
ഞരടി ഞരടി മുന്നേറുമ്പോള്‍
നിന്നെയെനിക്കോര്‍മ്മ വരും,
നാം തമ്മിലിളകിയാടിയ
പ്രണയലീലകളോര്‍മ്മ വരും.
കുഴഞ്ഞു കുഴഞ്ഞു കേറുമ്പോള്‍
ഉപ്പ് പോരെന്ന് തോന്നി
മുഖം കുടഞ്ഞു വീഴ്ത്തിയ
കാമം പുരട്ടിയ വിയര്‍പ്പുതുള്ളികള്‍!

പിന്നെ പകുക്കലാണ്
എണ്ണയില്‍ കുതിര്‍ന്ന നിന്‍റെ മേനി.
സ്നേഹം പകുക്കരുതെന്നു
നീ കരയുന്നു; ചെയ്യാതെ വയ്യ.
ഉരുട്ടിയും നീട്ടിയും പരത്തിയും
പ്രണയമിങ്ങനെ പല പല കാലങ്ങളില്‍
സ്ഫുടം ചെയ്തുതീര്‍ന്നാല്‍
ആഹാ ആഹാ എന്‍റെ സഖീ
നിന്നെ ഞാന്‍ പൊറോട്ടയെന്നു വിളിക്കും!

Friday 28 October 2011

ഉണക്കമീന്‍

ഇന്നത്തെ അത്താഴത്തിന്
ഒരു കടല്‍
വറുത്തു തരാമെന്ന് പറഞ്ഞിരുന്നു അമ്മ.

പച്ചരിചോറിനു മീതെ 
കണ്ണ് മിഴിച്ച്, വാ പൊളിച്ച്
വിറങ്ങലിച്ചോരു ഉണക്കമീന്‍ !
തിളച്ച എണ്ണയിലും,ഇളകാതെ 
ഉടഞ്ഞുലയാത്ത 
കടല്‍ക്കാഴ്ച്ചയുടെ മീന്‍കണ്ണുകള്‍.

ഒരു കഷ്ണം ഉടല്‍
വിരലാല്‍ ഞരടിയടര്‍ത്തി
വായിലേക്കിട്ടപ്പോള്‍,ഒരു കടലോളം
ഉപ്പ് തിരകളായ് പൊങ്ങി.
ഉള്ളിലെ തിരയിളക്കത്തില്‍
ഊളിയിട്ടു പാഞ്ഞു
പാതിയോളം വെന്ത മല്‍സ്യചിറകുകള്‍....

ഊണ് കഴിഞ്ഞു,
വായ കഴുകി
പിന്നെ, ഒന്നരക്കപ്പോളം വെള്ളം
ആര്‍ത്തിയാല്‍ മോന്തി
ഉള്ളിലെ മീന്‍
ഒന്ന് നീന്തട്ടെയെന്നു വെറുതെ
വിചാരിച്ചു!

Friday 14 October 2011

കിണര്‍

അങ്ങനെയൊരു നാള്‍
കോരി കോരി തീര്‍ന്നപ്പോള്‍ ,കിണറങ്ങു വറ്റി!
വയസ്സെഴുപത്തിമൂന്നായല്ലോ കിണറിനെന്നു
നനവില്ലാ തൊണ്ടയിലൂടോതി മുത്തച്ഛന്‍.
ചെളിയും ചേറും കൂടികുഴഞ്ഞു
ഉറവകള്‍ മൂടിയെന്ന്,ഒഴുക്ക് മുടങ്ങിയെന്ന്
വരണ്ട കിണറിന്നടിവയര്‍ വിരസമെന്ന്....
അങ്ങനെയൊരു നാള്‍ കിണറങ്ങു വറ്റിയെന്ന്.

ചെളി മാറ്റണം,കിണറിനു
ജീവന്‍ കൊടുക്കണം, ഉറവകളെ ഉണര്‍ത്തണമല്ലോ
കയറു കെട്ടി,ചവുട്ടിയിറങ്ങി
പാമ്പേരികളോന്നോന്നായി ഭൂതകാലത്തിലേക്ക്.

ഇരുപതിനും ഇരുപത്തിരണ്ടിനും
പാമ്പേരികള്‍ക്കിടയില്‍ കണ്ടൂ
പൊളിഞ്ഞിളകിയ നഖപ്പാടുകള്‍.
അച്ഛനോട് കലഹിച്ച്,കിണറിന്നാഴത്തിലേക്ക്
പറന്നിറങ്ങിയ അമ്മയുടെ,
തിരിച്ചു കേറണമെന്ന വെപ്രാളത്തില്‍
വലിഞ്ഞു പൊട്ടിപ്പോയ പിടിവള്ളിപ്പാടുകള്‍!

മുപ്പതാം പാമ്പേരിക്കു താഴെ
ജീവിതം ഭൂതകാലം
ചെളിയായ്‌ ചേറായ്
വേര്‍ത്തിരിച്ചെടുക്കാനാകാത്ത
കള്ളക്കണക്കുകള്‍ പോലെ.
മുകളിലേക്ക് നോക്കുമ്പോള്‍ ജീവിതം
ഒരൊറ്റക്കുഴലായ്‌
കാലിഡോസ്കോപ്പിന്‍ കണ്ണില്‍
തെളിഞ്ഞു കത്തുമൊരാകാശം!

കിണറൊരു കാഴ്ചയാണ്
അകത്തോട്ടും പുറത്തോട്ടും
തുറന്നു കിടക്കുന്നൊരു കാഴ്ച.
ചെളി നീക്കി ചെളി നീക്കി
ആഴങ്ങളിറങ്ങുമ്പോള്‍,കിണര്‍ മുഖത്തൊരു
മുഖം;മുത്തച്ഛന്‍ ചോദിക്കുന്നു,
'കാണാനുണ്ടോടാ കളഞ്ഞു
പോയോരെന്‍ പ്രണയം?'
ഇളകിയ ചേറില്‍ ഉറങ്ങി
കിടക്കുന്നത് കണ്ടൂ;നീലമഷി പുരണ്ട
മഷിതണ്ടിന്‍ ഞരമ്പുകള്‍.

കുഴിച്ചു കുഴിച്ചു
ആഴങ്ങളിറങ്ങവേ
കിണര്‍വട്ടത്ത് മുഖം കാട്ടി
മകന്‍ ചോദിക്കുന്നു,'ഇനിയെത്ര
കുഴിക്കണം,ഇനിയെത്ര പോകണം
അമേരിക്കയെത്താനെന്ന്‍'...!!!!!


(കേരള ലിറ്ററെച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു-Feb 2012)


Saturday 30 July 2011

സാധ്യത

പാതി തുറന്ന
വാതിലിന്
രണ്ടു സാധ്യതകള്‍ ഉണ്ട്,
.മുഴുവനായി തുറന്നിട്ടു
പുറത്തെ കാഴ്ചകളെ കോരിയെടുക്കാം
അല്ലെങ്കില്‍,
മുഴുവനായി അടഞ്ഞിട്ടു
ഇരുട്ടിലേക്ക് ഒതുങ്ങിക്കൂടാം.

മുഴുവനായി
എത്രതന്നെ തുറന്നാലും
അത്രത്തോളം
അടഞ്ഞുതന്നെ കിടക്കുന്നു
മനസ്സിന്‍റെ
ഈ മൂന്നാമത്തെ സാധ്യത!

ചോര

തൊട്ടാവാടി കൊണ്ട്
കാല്‍വിരല്‍ കീറി
പൊടിഞ്ഞു പൊടിഞ്ഞു
മുഖം കാട്ടിയ നിറമേയല്ല,
നഖം വെട്ടുമ്പോള്‍
വഴുതി നീങ്ങിയ ബ്ലേഡ്‌
കോറി വരച്ച രേഖയേയല്ല,
പിടിവലി കൂടി കുസൃതികളാടുമ്പോള്‍
കല്ലില്‍ത്തട്ടിവീണ്
മുട്ടിലെ തൊലിമാറി
ചിരിച്ചു ചിരിച്ചു കാണിച്ച
മുറിവുമല്ല.

പാവാടച്ചരടഴിച്ച്,
അച്ഛനോളം പോന്നോരാള്‍
ആഴ്ന്നിറങ്ങുമ്പോള്‍
പൊട്ടിപ്പിളര്‍ന്നൊലിച്ച
വേദനയുടെ നിറമാണ്

ചോര.

Monday 11 July 2011

ലിംഗം

മൂന്നര രൂപയുടെ ബസ്‌യാത്ര കഴിഞ്ഞ്
രണ്ടു ഫര്‍ലോങ്ങ് നടന്നുതീര്‍ത്ത്
തുരുമ്പെടുത്ത ഇരുമ്പുഗേറ്റില്‍
ഉരസാതെ അകത്തുകടന്ന്
വരാന്തയില്‍, വെട്ടിത്തിരുത്തിയ പേപ്പറുകളില്‍
ചവിട്ടാതെ നടന്നുചെന്ന്
ജനാല പഴുതിലൂടെ കൈനീട്ടി വാങ്ങിച്ച
വരുമാന സര്‍ട്ടിഫിക്കറ്റില്‍ പൂരിപ്പിച്ച്
എഴുതി നീങ്ങവേ
ഉടക്കി നില്‍ക്കുന്നു
ഇടവഴിയിലൊരു വാക്ക്-
ലിംഗം.

ആര്‍ത്തലച്ചു പായും തീവണ്ടിയില്‍
കണ്ടതോ,
പലപല താവളങ്ങളില്‍ ,പലപല മുറികളില്‍
പറവൂരെന്നോ സൂര്യനെല്ലിയെന്നോ
തൊട്ടറിഞ്ഞതോ,
മരപ്പൊത്തിനിടയില്‍ ചീര്‍ത്തുപോയൊരു
ഇളംതുടയിടുക്കില്‍ പറ്റിപിടിച്ചതോ,.......

എവിടെ നിന്ന്
എടുത്തെഴുതും
ഞാനെന്‍റെ ലിംഗം;പുരുഷജാതി!

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു :02 AUG 2011).

Monday 4 July 2011

വാണിഭം

എല്ലാവരുമുണ്ട്
നിരന്നു നില്‍ക്കുന്നു.
അച്ഛന്‍ ,അമ്മ,അമ്മായി,
കുഞ്ഞുടുപ്പ് വാങ്ങി തന്ന,
കഞ്ഞിയും ചമ്മന്തിയും പങ്കുവച്ച
വലിയേട്ടനുമുണ്ട്!

എണ്ണിയൊതുക്കാനാകാത്ത
പല പല മുഖങ്ങള്‍ വേറെയും.

തിരിച്ചു പോകണം,
എനിക്ക്
മുലമുളക്കാത്ത
ആ കമ്മീസ്ക്കാലത്തിലേക്ക്.

Sunday 3 July 2011

വായിച്ചെടുക്കാനാകാത്ത ആംഗിള്‍

അതെ
അങ്ങനെ തന്നെ നില്‍ക്കുക
തല അല്‍പ്പം ചരിച്ചു പിടിച്ച്‌
ദാ, ഇങ്ങനെ
ഇങ്ങോട്ടു നോക്കൂ,ഇങ്ങനെ.
ഇപ്പോള്‍ രസമുണ്ട്
താടി അല്‍പ്പം കൂര്‍ത്തതായി തോന്നും
എന്നാലും സാരമില്ല;സുന്ദരിയായീട്ടുണ്ട്!
മുഖം തുടുത്തു കാണുന്നു.
വിടര്‍ത്തി ചിരിക്കേണ്ട
ബോറായി തോന്നും
മുടി അല്‍പ്പം മുന്നിലേക്ക്‌
ചിതറിച്ചങ്ങനെ കിടക്കട്ടെ
രണ്ടുവശത്തു നിന്നും
വെളിച്ചം കൊടുക്കാം
മുഖം ദീപ്തമായി തോന്നും.
ക്യാമറയിലേക്ക് നോക്കൂ,
കണ്ണുകള്‍ വിടരട്ടെ;ഭംഗിയുണ്ട്.
ഇതൊരു നല്ല ചിത്രമായിരിക്കും..........



(ആത്മഗതം:പാതിമാത്രം ക്യാമറയിലൊതുക്കി
നിന്നെ ഞാന്‍ പറ്റിച്ചല്ലോ;പെണ്ണേ....!!)



നിന്‍റെ ക്യാമറകൊണ്ട്
ഒപ്പിയെടുക്കാനാകാത്ത
ആ മറുപാതി കൊണ്ടായിരിക്കും
നിന്നെ ഞാന്‍ പറ്റിക്കുകയെന്നു
പറഞ്ഞുവോ....അവള്‍ !

Friday 17 June 2011

നിലവിളി ..

കരുതിയിരിക്കുക,
എന്‍റെ ഗ്രാമമേ,കരുതിയിരിക്കുക.
അര്‍ബുദംപോല്‍ നിശബ്ദം
വലവീശി നിന്നെക്കുരുക്കാനിതാ
എത്തിക്കഴിഞ്ഞൂ;നഗരം..!

കരുതി വയ്ക്കുക
എന്‍റെ ഗ്രാമമേ,കരുതി വയ്ക്കുക
നിന്‍റെ മഷിത്തണ്ട് പൊട്ടാത്തൊരു
നിര്‍മ്മല നീലാകാശം.
കരുതിവയ്ക്കുക,
നിന്നില്‍ ബാക്കിയുളൊരു
വയല്‍വരമ്പിന്‍ ഹരിതരേഖകള്‍ .
നഗരമിങ്ങെത്തിക്കഴിഞ്ഞു,നിന്‍
മേനിയെ പുണരുമാവേഗത്തില്‍ നിന്നും
പിടഞ്ഞു പിടി വിട്ടുമാറുക.
കൈകളിലൊതുക്കുക നിന്‍ മണ്ണില്‍
തീര്‍ത്ത പുള്ളിയാന്‍കുത്തികള്‍*
കൈവിരിച്ചു പിടിച്ചു കാവലൊരുക്കുക
കളിച്ചീടട്ടെ കുട്ടികള്‍ നിര്‍ഭയം
അമ്പസ്ഥാനിയും ഓട്ടപ്രാന്തിയും**.

തീര്‍ക്കുക,
വിരലുകള്‍ കൊണ്ട് തീര്‍ക്കുക
നിന്നതിരില്‍ വേലിക്കെട്ടുകള്‍
പിടിവിടരുത് നിന്‍ തെളിനീരുറവയെ 
ആര്‍ത്തിയാല്‍ നഗരം വലിച്ചുകുടിക്കും നേരം.
കരുതി വയ്ക്കുക ഒരല്‍പ്പം കുളിര്‍ജലം
പരല്‍മീനുകള്‍ വരാലുകള്‍ കരിമീനുകള്‍
ഇളകിയാടട്ടെ സ്വതന്ത്രം നിര്‍ഭയം.
ഉറങ്ങാതിരിക്കുക,കണ്ണുകള്‍ തുറന്നു
തന്നേയിരിക്കണം  ,വരുമിപ്പോള്‍  നഗരം 
പ്രച്ഛന്നമീ വേഷത്തില്‍ കള്ളനവന്‍
അപഹരിച്ചീടും നിന്‍ പ്രണയഭാജനത്തെ...
മുറുകെപിടിക്കണം വിരലുകള്‍ മുറിഞ്ഞാലും
പിടിവിട്ടുപോയാല്‍ ക്ഷണം
കത്തിപടരും അഗ്നിപോലെയാണ് നഗരം.
ഒരുമാത്രയില്‍ ചുടുചുംബനമൊന്നില്‍
ഇളകിയടര്‍ന്നുപോകാം നിന്‍ ദേഹം
കരുതിയിരിക്കുക.

ഒരു കാറ്റിലുലയാതിരിക്കുക,
തായ്‌വേരിളകാതിരിക്കട്ടെ, നില്‍ക്കണം
ഒരു പോരാളിയെപ്പോല്‍ ഇടറാതെയെപ്പോളും.
കാവല്‍ നിന്നീടുക കരളുറപ്പോടെ, എന്‍റെ ഗ്രാമമേ ...

ഇല്ലെങ്കില്‍,ഇല്ലെങ്കില്‍
കരുതി വയ്ക്കുക,കരുതി വയ്ക്കുക
നിനക്കു മാത്രമായൊരു നിലവിളി
നിനക്കു മാത്രമായൊരു നിലവിളി.

(*പുള്ളിയാന്‍കുത്തി,അമ്പസ്ഥാനി,ഓട്ടപ്രാന്തി-ഗ്രാമങ്ങളില്‍ കുട്ടികള്‍ കളിച്ചിരുന്ന ചില കളികള്‍)

Thursday 9 June 2011

തിരിച്ചുപോകുമ്പോളൊക്കെ..

കടലില്‍ നിന്നും
പുഴയിലേക്കുള്ള ദൂരം
ഒരു തിരിച്ചുപോകലിന്‍റെ ദൂരമാണ്.
ലവണം പൊതിഞ്ഞ അനുഭവങ്ങളുടെ
നനവുമായി.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല.

മരക്കട്ടിലില്‍ നിന്നും
മരത്തിന്‍റെ കാതലിലേക്കുള്ള ദൂരം
ഒരു പുനര്‍വായനയുടെ ദൂരമാണ്.
അഴുക്ക് പുരണ്ട ഉറക്കമില്ലാ രാവുകളുടെ
ചിതല്‍സ്പര്‍ശവുമേന്തി.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല. .

വെട്ടുകത്തിയില്‍ നിന്നും
ആലച്ചൂളയിലേക്കുള്ള ദൂരം
ഒരു കുമ്പസാരക്കൂട്ടിലേക്കുള്ള ദൂരമാണ്.
മുറിവുകളുടെ നിലവിളി ഉണങ്ങിപിടിച്ച
ദുസ്വപ്നക്കറകളുമേറി.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല.

വീടുവിട്ടു പോയവനില്‍ നിന്നും
വീട്ടിലേക്കുള്ള ദൂരം
ഒരു മനസ്താപത്തിന്‍റെ ദൂരമാണ്.
ശരിതെറ്റുകള്‍ കൂടികുഴഞ്ഞ കണക്കുകളെ
കുടഞ്ഞെറിഞ്ഞു  പൊടിതട്ടിയ
ശീലക്കുടയുടെ തണലിലൂടെ.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല.

മടക്കയാത്രകള്‍ വിഷമം പിടിച്ച
ഒരു കാര്യം തന്നെ!

തിരിച്ചുവരാന്‍ ഒരു കാരണം
വേണ്ടെന്നതിനാലാവണം
ഞാനെല്ലായ്പ്പോളും
നിന്നോടിങ്ങനെ പിണങ്ങിപ്പിരിയുന്നത്‌!!

എഴുത്ത്

എഴുതിത്തുടങ്ങിയപ്പോള്‍
ആദ്യത്തെ അക്ഷരം തന്നെ തെറ്റി
പിന്നെയെഴുതിയതൊക്കെ
അന്യോന്യം വഴക്ക് കൂടി
പിണങ്ങി നിന്നു.
പേന കുടഞ്ഞു
വീണ്ടുമെഴുതിയപ്പോള്‍
കുടഞ്ഞു കളഞ്ഞ
ഓരോ മഷികഷണത്തിലും
എഴുതാതെ പോയ
ഒരു കൂട്ടം വാക്കുകളുടെ വിലാപം.
കെറുവിച്ചുനിന്ന വാക്കുകള്‍
തിരിച്ചെടുത്തു എഴുത്തിലൊരിടം
കൊടുത്തു കുടിയിരുത്തി.

ഓരോ എഴുത്തും
വാക്കുകളുടെ പിണക്കം തീര്‍ക്കലാണ്
ഓരോ എഴുത്തും
വാക്കുകളെ ഇണക്കലാണ്.

മനുഷ്യരെ ഇണക്കാനാണ് പാട്!

ഒച്ച

അവള്‍:
അലമാര വാതില്‍ വലിച്ചടച്ചും
അടുക്കളയില്‍
പാത്രങ്ങള്‍ അട്ടഹസിച്ചും
കറിക്കത്തി പലകമേല്‍
ആഞ്ഞു കുത്തിയും
കുളിമുറിയിലെ ചെമ്പുപാത്രം
ചവിട്ടിത്തെറിപ്പിച്ചും
ഇസ്തിരിപ്പെട്ടി പോല്‍
പുകഞ്ഞുകൊണ്ടും...

അയാള്‍:
ഊണുമേശമേല്‍ ചില്ലുഗ്ലാസ്‌
ഉറക്കെയടിച്ചും
വായ കുലുക്കുഴിഞ്ഞു
കാര്‍ക്കിച്ചു തുപ്പിയും
ഹോംവര്‍ക്ക്‌ ചെയ്യാത്ത കുട്ടിയെ
തൊള്ളക്കീറി ചീത്തപറഞ്ഞും
കാറിന്‍റെ ഡോര്‍ ഉച്ചത്തില്‍
വലിച്ചടച്ചു മുറുമുറുത്തും
സിഗരറ്റ് പോല്‍
എരിഞ്ഞുകൊണ്ടും....

വെറുപ്പ്‌
ഒരൊറ്റ വാക്കിലൊതുക്കാവുന്ന
ഒരു ഒച്ചയല്ല.

Tuesday 31 May 2011

ഒരു പോസ്റ്റ്‌ കൊളസ്ട്രോളിയന്‍ കവിത

സൂക്ഷിക്കണമത്രേ,
പോസ്റ്റ്‌ കൊളസ്ട്രോളിയന്‍ കാലമല്ലേ!
കവിതയില്‍ നിന്നിനി
എരിവും പുളിയുമുള്ള വാക്കുകള്‍
മാറ്റിവയ്ക്കണം.
കറുമുറെ കരളില്‍ തറച്ചു കേറും
വറുത്തു മുറുക്കി ഉപ്പുപുരട്ടിയ
കഠിനവാക്കുകളും വേണ്ടെന്നു വയ്ക്കണം.

ഉന്മാദമരുതത്രേ,
ഹൃദയം ഉലയാതിരിക്കാന്‍
രസച്ചരട് പൊട്ടാത്തവിധം
രതിരസം കുറച്ചേ ആകാവൂ!
അവളുടെ നനവിടങ്ങള്‍ തൊടാതെ
ജഘനത്തില്‍ വിരലോടിച്ചും
കുജകുംഭങ്ങളില്‍ തലോടിയും
വാക്കുകള്‍ക്കിനി ഉണര്‍വില്‍ നിന്നും
തിരികെ വരാം.

മധുരമധികമാകരുതത്രേ,
പ്രണയച്ചാലില്‍ മുങ്ങിത്തുടിക്കും
പഞ്ചാരവാക്കുകള്‍ മാറ്റിവയ്ക്കണം.
കാമിനിതന്‍ ചുണ്ടിലേക്കിനി
ഷുഗര്‍ഫ്രീ പുരട്ടിയ സ്ഖലിതങ്ങളാവാം.

കൂടുതലെഴുതി വിരലുകളെ
വേദനിപ്പിക്കരുതത്രേ,
വാതബാധയാല്‍ ചുളുങ്ങും സന്ധിബന്ധങ്ങള്‍
കുഴമ്പു പുരട്ടിയുണര്‍ത്തിയെടുത്തു
കുരുമുളകില വാട്ടിയ ചുടുവെള്ളത്തില്‍
ആവികൊടുത്തുണര്‍ത്തിയ 
ആയുര്‍സുഖമായിരിക്കണം ഇനിയുള്ള വാക്കുകള്‍.

സുഖശോധനയുണ്ടാകണമത്രേ,
വാക്കിന്നൊഴുക്കില്‍ വിഘ്നമുണ്ടാകാതിരിക്കണം.
നാരുകള്‍ പോലെ പടര്‍ന്നു വീഴും
ആശയങ്ങളൂര്‍ന്നു പോരണമല്ലോ!
അമ്മയോട് പറഞ്ഞു,പരിപ്പും മുരിങ്ങയിലയും മതി
വാക്കിനും വേണ്ടേ തടസ്സങ്ങളില്ലാത്ത
ഒരു കുത്തൊഴുക്ക്.

സൂക്ഷിക്കണമത്രേ,
പോസ്റ്റ്‌ കൊളസ്ട്രോളിയന്‍ കാലമല്ലേ!
കവിതയിലിനി കുറച്ചുനാളേക്ക്
ഹരിതം,പച്ചക്കറിക്കാലം.

Saturday 28 May 2011

ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കാതിരിക്കുന്നു!

ഞാനിങ്ങനെയൊക്കെയാണ്
എന്നുറപ്പിക്കുമ്പോള്‍ തന്നെ
എന്തേ ഞാനിങ്ങനെയെന്നു
ഉള്ളിലൊരു ചോദ്യമുയരുന്നതും
ഇങ്ങനെ ഞാനായിരുന്നില്ലെങ്കില്‍
പിന്നെ എങ്ങിനെയായിരുന്നേനെയെന്ന
സന്ദേഹമുള്ളില്‍ നുര പൊന്തുന്നതും.....

നീയിങ്ങനെയൊക്കെയാണ്
എന്നുറപ്പിക്കുമ്പോള്‍ തന്നെ
എന്തേ നീയിങ്ങനെയെന്നു
ഉള്ളിലൊരു ചോദ്യമുണരുന്നതും
നീയിങ്ങനെയായിരുന്നില്ലെങ്കില്‍ പിന്നെ-
യെങ്ങിനെയായിരുന്നേനെയെന്ന
കുസൃതിയുള്ളില്‍ മുളപൊട്ടുന്നതും...

നാമിരുവരും ചേര്‍ന്നിങ്ങനെയൊക്കെയാണ്
എന്നുറപ്പിക്കുമ്പോള്‍ തന്നെ
എന്തേ നമ്മളിങ്ങനെയായിയെന്നു
ഉള്ളിലൊരു വിങ്ങലുയിര്‍ക്കുന്നതും
നമ്മളിങ്ങനെയല്ലാതിരുന്നെങ്കില്‍,
നമ്മളിലൊരാളില്ലാതിരുന്നെങ്കില്‍ പിന്നെ
യെങ്ങിനെ ജീവിതം തള്ളി നീക്കുമെന്ന
വ്യാകുലം നെഞ്ചു കീറുന്നതും...

ഞാനും നീയും നമ്മളും ചേര്‍ന്ന
വഴികളൊക്കെയും വന്നു വീഴുന്ന 
ഇഴപിരിയാ കയമല്ലോ ജീവിതം.
കൈകാലിട്ടടിച്ചും, കുതറിയും 
പരസ്പരം കെട്ടിപ്പിടിച്ചും വിടാതെയും 
ഒരു വേള ഒരു നുള്ളു ശ്വാസത്തിനായ്‌
പിടഞ്ഞും ,ഒന്നുയര്‍ന്നു പൊങ്ങുമ്പോള്‍ 
കൂടെ പിണഞ്ഞുകേറും വെപ്രാളമായും...

മരിക്കാതിരിക്കലാണല്ലോ;ജീവിതം!

Saturday 23 April 2011

ബോട്ടില്‍ നെക്ക് (Bottle Neck)

പുറന്തോട് കടന്നു
സ്വതന്ത്രമായി പറക്കണമെങ്കില്‍
സ്വയം ചെറുതാകണമത്രേ!
നൂഴ്ന്ന് കടക്കേണ്ടത്
പുനര്‍ജ്ജനിയിലൂടെയെന്നും.

ഉള്ളിലെ അഹന്ത
പടം പൊഴിക്കാന്‍ കൂട്ടാക്കാത്ത
ചേരപാമ്പിനെ പോലെ,
ഒന്നിനു മേല്‍ ഒന്ന് കൂട്ടിവച്ച്,
കനം വച്ച്,വളര്‍ന്നു വളര്‍ന്ന്..
പുറത്തു കടക്കാന്‍ പ്രയാസമാണ്;ഇപ്പോള്‍.

ഉള്ളില്‍ പെട്ടുപോയത്
എങ്ങിനെയെന്ന് അറിഞ്ഞാലും
വെറുതെ വേവലാതികൊണ്ട് രസിക്കുന്നു
ഒരേ കൂട്ടിനുള്ളില്‍
തട്ടിയും മുട്ടിയും
ചിലപ്പോള്‍ തമ്മിലുരസാതെയും
നമ്മള്‍ രണ്ടുപേര്‍.

Saturday 16 April 2011

കടല്‍യാത്ര

വാക്കുകളാല്‍ നനഞ്ഞൊട്ടിയ പായ്‌ക്കപ്പലാണ് ഞാന്‍
നീയോ,
എന്നിലലച്ചു വീഴും കാറ്റിന്‍റെ കൈപ്പടം.
ഒന്നുതൊട്ടാല്‍ ഇളകി മറിയും
ചലനക്കൂമ്പാരം;നമ്മുടെ യാത്ര...

കടല്‍യാത്ര അത്ര സുന്ദരമായ ഒരു അനുഭവമല്ല!

ആഴങ്ങളില്‍ പരതി നോക്കേണ്ടതുണ്ടോ
കടലിലെ  ഉപ്പിന്നളവറിയാന്‍.
തൊട്ടുനോക്കുമ്പോളൊക്കെ മിന്നലായ്‌
മുഖം തിരിക്കുന്നുണ്ട് നിന്‍ പ്രണയം.
ഉറഞ്ഞു കൂടിയ ഉപ്പുരസത്തില്‍
ഒളിച്ചിരിപ്പുണ്ട് ഒരു കുമ്പിള്‍ ജലനിശ്വാസം.
അലിയുന്തോറും വെളിപ്പെടുന്നതെല്ലാം
മുഖം ചുളിക്കുന്ന വെറുപ്പല്ലേയെന്ന്‍ സത്യം.

കടല്‍യാത്ര അത്ര സുന്ദരമായ ഒരു അനുഭവമല്ല!

ഉടലുരുകുമ്പോള്‍
ഉരുകിയൊലിച്ചില്ലാതാവുന്നതല്ലേ നിന്‍  പ്രണയം.
ഉപ്പ് പുരണ്ട നിന്‍റെ വിരല്‍പ്പാടുകള്‍ മാത്രം
കൂട്ടിനിരിക്കാനുള്ളപ്പോള്‍,
എപ്പോള്‍ വേണമെങ്കിലും
തുളുമ്പിത്തെറിക്കാവുന്ന ഒരു ചൊരുക്ക്
അടിത്തട്ടില്‍  ഉറഞ്ഞു കൂടുന്നുണ്ട് ‍...

കടല്‍യാത്ര അത്ര സുന്ദരമായ ഒരു അനുഭവമല്ല!

Wednesday 16 March 2011

പെണ്ണത്തം

കുളി കഴിഞ്ഞ്
ഒറ്റത്തോര്‍ത്തുടുത്ത്
പുറത്തിറങ്ങിയപ്പോള്‍ കേട്ടു
അനിയന്‍ പാഠം ഉരുവിടുന്നത് ,
"മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു ..."
അടുക്കളയില്‍ നിന്ന്
അമ്മ തിളക്കുന്നു,
"വയസ്സ് പത്തായി
മുല മുളച്ചു തുടങ്ങി
ഇനി കുളി കഴിഞ്ഞാല്‍
കമ്മീസ് ധരിക്കണം.."
പെണ്ണത്തത്തിന്‍റെ ആദ്യപാഠങ്ങള്‍
പഠിച്ചു തുടങ്ങി പെണ്‍കുട്ടി.

സ്കൂളിലേക്കുള്ള യാത്രയില്‍
ബസ്സിന്‍റെ തിരക്കിനിടയിലൂടെ
നീണ്ടു വന്ന വിരലുകള്‍
നെഞ്ചിന്‍റെ അളവെടുക്കുമ്പോള്‍
കാണാപാഠം പഠിക്കേണ്ട
പദ്യഭാഗത്തെക്കുറിച്ചായിരുന്നു
പെണ്‍കുട്ടിക്ക് വേവലാതി.
പെണ്ണത്തമെന്നത്
തൊട്ടറിയാന്‍ മാത്രമുള്ളതല്ലെന്ന്
കവിതയിലുണ്ട്..

മകളുടെ
മുലകളിങ്ങനെ വളരുന്നത് കണ്ട്
അമ്മ
നെഞ്ചില്‍ കൈവച്ചു ദൈവത്തെ വിളിച്ചു.
നെഞ്ചുതള്ളി നടക്കല്ലേയെന്നു
കാതില്‍ പറഞ്ഞു.
പള്ളിയില്‍,കുമ്പസാരകൂടിനരികിലും
മകള്‍ക്ക് കാവല്‍ നിന്നു അമ്മ
ലോകം വിരലുകളിലേക്ക്
ചുരുങ്ങുന്നത് ഭയപ്പെടുന്നതു കൊണ്ട്..

കുട്ടി ചോദിക്കും,
തൊട്ടു നോക്കാന്‍
മാത്രമുള്ളതാണോ അമ്മേ
പെണ്ണത്തം ?
ഉത്തരമില്ലെന്ന് അമ്മ.

പ്രണയം:ഒരു സൂപ്പര്‍മൂണ്‍ പ്രതിഭാസം

എത്രമാത്രം
അടുത്തെത്തിയാലാണ്
നിന്നെയൊന്നു തൊടാനാവുക;
ഇളക്കി മറിക്കാനാവുക.

പേമാരിയോ
പ്രളയമോ
ഉരുള്‍പ്പൊട്ടലോ ഇല്ലാതെ
വെറുമൊരു
മഴച്ചാറലായി നിന്നില്‍
വീഴാനാവുക.

ഭ്രമണപഥത്തില്‍ നിന്നും
വഴുതി മാറി
പ്രകൃതി നിയമത്തിന്‍റെ
അതിരുകള്‍ ഭേദിച്ച്
നിന്നിലേക്ക് പെയ്തിറങ്ങുവാനാണ്
എനിക്കിഷ്ടം.

എത്രമാത്രം
അടുത്തെത്തിയാലാണ്
നിന്നെയൊന്നു പ്രണയിക്കാനാവുക!

Wednesday 9 March 2011

ദയാവധം:ഒരു വൃക്ഷസുഷുപ്തി

കൈവിരിച്ചങ്ങനെ നില്‍ക്കുമ്പോള്‍
വിലാവില്‍ തന്നെ കുത്തണം
ഒരൊറ്റ പഴുതിലൂടെ
നൂഴ്ന്നു കയറാന്‍ മാത്രം.
കൈവിരിച്ചങ്ങനെ നില്‍ക്കുമ്പോള്‍
ഇറ്റിറ്റായി
രസം നിറക്കണം.
ഉടലിളക്കി,രസിച്ച്
ചിരിച്ചു കൊണ്ട് നില്‍ക്കും
അപ്പോളും.

ഇടിമിന്നലോ
ആകാശം മറക്കുന്ന കരിമേഘങ്ങളോ
വിരുന്നു വരില്ല.
അശരീരിയായി
തണല്‍ തേടിയെത്തിയ
കിളികള്‍ പറന്നകലുന്ന
ചിറകടിയൊച്ചകള്‍.

ആരും വിലപിക്കാനില്ലാത്ത
തികച്ചും
ഒറ്റയായ മരണം.

ഒരു മരത്തെ
കൊല്ലാന്‍ എത്രയെളുപ്പം;
ഒരു തണലിനേയും.

യൂത്തനേഷ്യ (Euthanasia)

Euthanasia refers to the practice of ending a life
in a manner which relieves pain and suffering....

വെറുതെ
അടങ്ങികിടക്കുകയാണെന്ന്‍
ഇങ്ങനെ,കണ്ണിമ പോലും
ചിമ്മാതെ.
കാഴ്ചകളൊക്കെ കാണുന്നുണ്ടെന്ന്
ഇവരെങ്ങനെ അറിയും.
കേള്‍വികള്‍
ഉള്ളിലുറഞ്ഞു കൂടുന്നുണ്ടെന്നും.

ഒരുനാള്‍
വിരലൊന്നനങ്ങുംവരേക്ക് മാത്രം,
മുറുക്കി പിടിച്ച
ഈ നിശ്വാസം
ഒരു തീപ്പൊരിയായി
ഉണര്‍ന്നെണീക്കുമെന്ന് ഇവരെങ്ങനെ അറിയും.

ഭരണകൂടങ്ങള്‍ കരുതിയിരിക്കുക.

അപ്പനും മോനും

അടി വീണാല്‍
എങ്ങിനെ തടയണമെന്നാണ്
അപ്പന്‍ ആദ്യം പഠിപ്പിച്ചത്.
പിന്നെ,തൊലിയൂരിക്കളഞ്ഞ
മൂത്ത മരച്ചീനി കമ്പുകൊണ്ട്
വടിത്തല്ലും പഠിപ്പിച്ചു.

പത്താം ക്ലാസ്സെന്ന
കടമ്പക്ക് മുന്നില്‍ നിന്ന്
മകന്‍ തോറ്റുതിരിയുമ്പോള്‍
ഉമ്മറത്തിരുന്നു
അപ്പന്‍ മുഖം വീര്‍പ്പിക്കും
"മനസ്സിലാവാത്തത് കുറെ വട്ടം
എഴുതിപഠിക്കടാ'ന്ന് മുരളും.
കഥയറിയാത്ത മകന്‍
കാണാപാഠത്തില്‍ കിടന്നു നീന്തിത്തുടിച്ചു.
എഴുതാന്‍ മറന്നപ്പോള്‍
പരീക്ഷ അതിന്‍റെ പാട്ടിനു പോയി.

പഠിച്ചത് എഴുതാനറിയില്ലെങ്കില്‍ എന്തു ഫലം?

മകന്‍ വേലിക്കരുകില്‍ നിന്ന്
പ്രണയം കുറുങ്ങുമ്പോള്‍
ചാരുകസേരയില്‍ കിടന്നു
അപ്പന്‍ കണ്ണുരുട്ടും
"ധൈര്യണ്ടങ്കില്‍ റോട്ടിലിറങ്ങി
വര്‍ത്താനം പറയടാ"ന്ന് മുരളും.
കളിയറിയാത്ത മകന്‍
വേലിമുള്ളില്‍ കുരുങ്ങിത്തന്നെ കിടന്നു
പ്രണയം അതിന്‍റെ പാട്ടിനു പോയി.

പഠിച്ചത് പ്രയോഗിച്ചില്ലെങ്കില്‍ എന്തു ഫലം?

ഉഴുതുമറിച്ച കൃഷിയിടത്തില്‍
വിയര്‍പ്പ് വീഴ്ത്താന്‍ മടിച്ചു
മകന്‍ ചൂളുമ്പോള്‍
ഊന്നുവടിയില്‍ ആടി നിന്ന്
അപ്പന്‍ സങ്കടം കൊള്ളും
"കൈ ആഞ്ഞുവീശി, കരളുചേര്‍ത്ത്
വിത്തെറിയടാ"ന്ന് വിലപിക്കും.
കൈമെയ്‌ മെരുങ്ങാത്ത മകന്‍റെ
വിരലുകള്‍ക്കുള്ളിലൂടെ വിത്തുകളൊക്കെ
അവയുടെ പാട്ടിനു പോയി.

പറഞ്ഞുകൊടുത്തത് പഠിച്ചില്ലെങ്കില്‍ എന്തു ഫലം?

തെളിച്ച വഴിയില്‍ നടക്കാത്തതിനെ
നടന്ന വഴിയില്‍ തെളിക്കണമെന്നു
മകന്‍ പറഞ്ഞു,പിന്നെ
രാഷ്ട്രീയം കളിച്ചു.
പഠിക്കാതെത്തന്നെ തീപ്പൊരി പ്രസംഗിച്ചു.
വലിയ വായില്‍ ചിരിച്ച്
എല്ല് വളയ്ക്കാന്‍ ശ്രമിച്ചു.
കഞ്ഞി മുക്കിയ വെളുത്ത വസ്ത്രത്തില്‍
മകന് വലുപ്പം വച്ചു.
മകന്‍ വളരുന്നത് കണ്ട്
അപ്പന്‍ തളര്‍ന്നു വീണു.

കളിയില്‍ അപ്പന്‍ തോറ്റു!

നെഗറ്റീവ്

ഏതാണ് സത്യം?
ഇരുട്ടുമുറിയിലെ
ചുവന്ന ജലവിഭ്രാന്തികളില്‍
ശ്വാസംമുട്ടി പിടയുന്നതോ,
അതോ
വെട്ടിയൊതുക്കി
ഫ്രെയിം ചെയ്തുവച്ച
വര്‍ണ്ണവസന്തത്തില്‍
മയങ്ങി നില്‍ക്കുന്നതോ....
ഇതില്‍,ഏതാണ് സത്യം?

നെഗറ്റീവിലാണ് സത്യമുള്ളതെന്ന്
നീ പറയുന്നു.
അതു തിരിച്ചറിയാത്ത
വര്‍ണ്ണ കാഴ്ചയാണ്
എന്നെ അന്ധനാക്കുന്നതെന്നും.
ഒരു ഫ്ലാഷിന്‍റെ മിന്നായത്തില്‍
വഴിപിഴച്ചു പോകുന്ന കണ്ണുകള്‍!

ആല്‍ബങ്ങള്‍
നുണകളുടെ ഒരു കൂമ്പാരമെന്ന്
നീ പറയുന്നു.
അലക്കി,
തേച്ചുമിനുക്കിയ മുഖഭാവങ്ങള്‍
അഴുക്കിനെ മറയ്ക്കുന്നുവെന്നും
ഒരു കളര്‍ ഫോട്ടോയിലേക്കുള്ള
പരിണാമത്തിനിടയില്‍
എവിടെയോ
നമ്മുക്ക് നമ്മെ നഷ്ടപ്പെടുന്നുവെന്നും!

പൊടിതട്ടിയെടുത്ത
പഴയോരാല്‍ബത്തിലെ,നാല്പ്പതുവര്‍ഷം
പ്രായമുള്ള ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്
വിവാഹ ഫോട്ടോ,
നിറം മങ്ങി,നരച്ച്.....
പഴയ,
നമ്മളുടെതു മാത്രമായ
ആ ചിരിയുടെ
നെഗറ്റീവിലേക്ക് വീണ്ടും
തിരിച്ചു പോകുന്നതാണ്;
എന്‍റെ സ്വപ്നം.


കമ്മ്യൂണിസ്റ്റ്‌ പച്ച

നാട്ടുപാത മുറിച്ചു കടന്ന്
വേലിപരപ്പിന്നിടയിലൂടെ
പാത്തും പതുങ്ങിയും
മുഖം കാട്ടി ചിരിച്ചു
പാവമൊരു പച്ചത്തുമ്പ് .
ആഹാ ഇവിടെയും വന്നോയെന്നോതി
പിഴുതു കളയാനാഞ്ഞപ്പോള്‍
അപ്പന്‍ പറഞ്ഞു,വേണ്ടടാ
അത് നമ്മടെ കമ്മൂണിഷ്ടല്ലേന്ന്.

അപ്പനൊരു കമ്മ്യൂണിസ്റ്റായിരുന്നു.
കമ്പനി പണിയും
പാര്‍ട്ടി യോഗവും കഴിഞ്ഞ്
തിരിച്ചു വരുന്നേരം കയ്യിലുണ്ടാവും
വഴിയോരത്ത് നിന്ന്
മുറിച്ചെടുത്ത ചേമ്പിന്‍ താളുകള്‍ .
പരിപ്പിട്ടു വറുത്തരച്ചാല്‍
പട്ടിണിക്കാലത്തെ
ഇറച്ചിക്കറിയായെന്ന് അമ്മ പറയും.

വേലിപ്പുറം കടന്ന്
കമ്മ്യൂണിസ്റ്റ് പച്ച
അടുക്കളയുടെ പിന്നാമ്പുറത്തെത്തി
അമ്മയോട് ലോഹ്യം പറഞ്ഞു.
പിന്നെ, പറമ്പിലേക്ക് നീങ്ങി
ഇളക്കമുള്ള മണ്ണിനോട്
പ്രണയ ലീലകളാടി.
കുശുമ്പ് കാട്ടിയ നാരകത്തെയ്യിനരികെ
മുട്ടി നിന്ന്,മുള്ള് കൊള്ളാതെ
കൊഞ്ഞനം കുത്തി.
വെണ്ടക്കുരു കുത്താന്‍
മണ്ണിളക്കിയാല്‍
ഈങ്ക്വിലാബ് പാടുന്ന കമ്മ്യൂണിസ്റ്റ് പച്ച
വേര് കാട്ടി ചിരിക്കും.

പടര്‍ന്ന് പടര്‍ന്ന്‍
നാടാകെ പടര്‍ന്നു കമ്മ്യൂണിസ്റ്റ് പച്ച.
പച്ച പൂത്തത് പൊട്ടിച്ചെടുത്ത്
വായുവില്‍ ഊതികളിച്ചു കുട്ടികള്‍.
മറിഞ്ഞു വീഴുന്നേരം
ഇല ചുരുട്ടി പിഴിഞ്ഞ ചാറില്‍
മുറിവ് കൂട്ടുന്ന വിരുതില്‍ ലയിച്ചു.
ഇങ്ങനെ പടര്‍ന്നു കേറിയാല്‍
വെട്ടിയൊതുക്കാന്‍
എളുപ്പമല്ലെന്ന് ചൊല്ലിയാല്‍
അര്‍ബുദം കൊയ്തുകയറുന്ന
മേലുതടവി,പതിയെ ചിരിച്ച്
അപ്പന്‍ പറയും,വേണ്ടടാ
അത് നമ്മടെ കമ്മൂണിഷ്ടല്ലേന്ന്!

Wednesday 23 February 2011

വൃക്ഷ സുരതം

ദൃഡമിത് വിജ്രുംഭിതം മരം
മണ്ണിലേക്കാഴ്ന്നിറങ്ങുന്നുണ്ട്
തായ്‌ വേര്
സുരതസുഖത്താലാകണം
ഭൂമിയിളകിയുണര്‍ന്നുയര്‍ന്നു
മരത്തടിയെയിറുകി പുണരുന്നു;
മണ്‍പ്പുറ്റുകളായി.

ഭൂമിയെ നുണയുമ്പോളൊക്കെ
ഇളകിയാടുന്നുണ്ട് മരം
രതിനടനമാടുന്നേരം
ഇലകളില്‍നിന്നു കേള്‍ക്കാം
കിതപ്പിന്‍റെ കാറ്റലകള്‍.

കളിയാട്ടത്തിന്നവസാനം
പൊട്ടിച്ചിതറിയ രേതസ്
മണ്ണിന്‍റെ തൊലിപ്പുറം തുറന്ന്
നീരുറവകളായി
പുനര്‍ജ്ജനിക്കുമെന്ന്
മരം കൊടുത്ത ഉറപ്പിലാണത്രേ
ഭൂമിയിത്ര
വഴങ്ങി കൊടുക്കുന്നതുപോലും!

നിത്യകാമത്തിന്‍റെ
ശരവേഗമൊടുങ്ങുമ്പോള്‍
പൂത്തുലഞ്ഞു ,
ഭൂമിയിലേക്ക്‌ തന്നെ
തളര്‍ന്നു തൂങ്ങിവീഴുന്നുണ്ട്
മുളങ്കൂട്ടത്തിന്‍റെ പൌരുഷം.

എങ്ങിനെ വിളിക്കും?

കടല്‍ കടന്ന്
വിയര്‍പ്പില്‍ നനഞ്ഞൊട്ടി
മണല്‍ പൊടിയണിഞ്ഞു
മുറ്റത്ത് അഴിഞ്ഞു വീണ
വിരല്‍ സ്പര്‍ശങ്ങളെ എന്തു വിളിക്കും?

കാത്തിരിപ്പിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

മുറ്റം കടന്ന്
ഇടവഴി താണ്ടി
പുഴയില്‍ വീണാലും
മുങ്ങി നിവരുമ്പോള്‍
ചെവിത്തുമ്പ് നുള്ളുന്ന
ഓര്‍മ്മപ്പെടുത്തലിനെ എന്തു വിളിക്കും?

പ്രണയത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

തിമര്‍ത്തു പെയ്യാതെ
പോകുന്നതൊക്കെ മഴയല്ലാതാകുമോ...
ഉള്ളില്‍ അടുക്കി വച്ച തിരകള്‍
ഇളകി മറിഞ്ഞ്
നിലവിളിക്കുന്നതിനെ എന്തു വിളിക്കും?

വിരഹത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

ജാലകത്തിനപ്പുറം
പെയ്തു വീഴുന്ന നനവിനേക്കാള്‍
കണ്ണാടിയില്‍
നിന്‍റെ കണ്ണീരിനു മുകളില്‍
ഉരുകി ചേരുന്ന കാഴ്ചയെ എന്തു വിളിക്കും?

അറിയില്ല.
ഒരാള്‍ എന്നേക്കുമായി
വിട്ടുപോകുമ്പോള്‍
അതിനെ മഴയുടെ പേരിട്ട്‌
എങ്ങിനെ വിളിക്കും?

Tuesday 15 February 2011

വേരോട്ടം

ഭൂമിക്കടിയില്‍ എന്താണ് സംഭവിക്കുന്നത്?
വേരുകളോട് ചോദിക്കണം.

തേന്മാവിന്‍റെ വേരുകളും
കരിവീട്ടിയുടെ വേരുകളും
അവിഹിതമായി പുണര്‍ന്നു
പ്രണയിക്കുന്നത് കണ്ടെന്ന്‍ ,
അതറിഞ്ഞതിനാലാവണം
വാകമരം
ഒരു പൂമഴ പൊഴിയിച്ചതെന്ന്‍.

കുമാരേട്ടന്‍
വേരുകള്‍ക്കിടയില്‍ പൂഴ്ത്തിവച്ച
നാടന്‍ ചാരായം
മറിഞ്ഞു വീണതുമുഴുവന്‍
കുടിച്ചു തീര്‍ത്തത്
അരയാലിന്‍റെ വേരുകളെന്ന്‍ ,
അതിനാലാവണം
വെളിച്ചപ്പാടിനെ പോലെ
ലഹരിയില്‍ ,ഇലയിളക്കി
അരയാല്‍ ഉറഞ്ഞു തുള്ളിയതെന്ന്.

എലികള്‍ തീര്‍ത്ത മാളങ്ങളിലേക്ക്
വിരലുകള്‍ നീട്ടി
വയസ്സന്‍ പ്ലാവിന്‍റെ വേരുകള്‍
എലിയെ തിന്നാന്‍ വന്ന
ചേരപാമ്പിനെയും
പഴുത്ത ചക്കയുടെ കഥ പറഞ്ഞു
മനംമയക്കിയെന്ന്‍ ,
എലിയും പാമ്പും കൂട്ടുകാരായെന്ന്‍.

മുളക്കാന്‍ കുത്തിയ
പയറുമണിയുടെ ചെറുനാരുകള്‍
വേരുകളാകുന്നത് ,
കൂട്ടുകാരുടെ എണ്ണം കൂടിവരുന്നത്
അതില്‍ മനം നിറഞ്ഞു
മുടി കോതിയൊതുക്കുന്നുണ്ട്
തെങ്ങിന്‍റെ വേരുകളെന്ന്‍ .

ചോദിക്കുമ്പോള്‍
വേരുകള്‍ എല്ലാം പറയണമെന്നില്ല .

അതുകൊണ്ടല്ലേ,
വെട്ടിവീഴ്ത്തിയ ചന്ദനമരത്തിന്‍റെ
വേരുകളുടെ കണ്ണീരുകണ്ട്
അതില്‍ മുങ്ങി, നനഞ്ഞ്
ഒന്നും മിണ്ടാതെ
ഇങ്ങനെ ഇരിക്കുന്നതെന്ന്‍!.

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:2011)



Friday 4 February 2011

പൊള്ളല്‍

ആശുപത്രിയിലെ
മ്യൂസിയത്തില്‍
പല പല വലുപ്പത്തില്‍
ചില്ലുകുപ്പികളിലടച്ച
പല പല കാലങ്ങളിലെ
ഭ്രൂണഹത്യകള്‍...

ഉപ്പിലിട്ട കണ്ണിമാങ്ങകള്‍ പോലെ
ചുളുങ്ങി ചുരുങ്ങിയാലും
ഉള്ളിലെ ചുന
ഇപ്പോളും
പൊള്ളിക്കുന്നുണ്ട്...

കാഴ്ച  കണ്ടു
തിരികെ മടങ്ങുന്നവരില്‍
ഒരുവള്‍
ആരുമറിയാതെ കണ്ണുതുടക്കുന്നു!

Tuesday 18 January 2011

മരപ്പാലം

കരയില്‍ നിലക്കുവോളം
മരം
പുഴയെ അറിഞ്ഞില്ല
അറിഞ്ഞതായി ഭാവിച്ചില്ല .
ഒരുനാള്‍
ആരോ
വെട്ടി പുഴയ്ക്കു കുറുകെ
ഒരു പാലമായി ....
മരം പുഴയെ അറിഞ്ഞു .

പുഴ പറഞ്ഞു,
എന്‍റെയും നിന്‍റെയും
ദൂരങ്ങള്‍ക്ക്
ഒരു കൈയകലം മാത്രം..!
ഇടക്ക്, ഒരിളക്കത്തില്‍
ഉയര്‍ന്നു പൊങ്ങി
പുഴ മരത്തെ തൊട്ടു.

അഹന്തകള്‍ ഒതുങ്ങണമെങ്കില്‍
സ്വയം
ഒരു പാലമാകണമെന്ന്
ആരാണ് പറഞ്ഞത്..

Sunday 16 January 2011

വൃക്ഷാനുഭവങ്ങള്‍

മരം
ആദ്യം പേടിപ്പിച്ചത്
പാണ്ടുപിടിച്ച
ഒരു ചൂരല്‍വടിയുടെ രൂപത്തിലാണ്.
പിന്നെ,അപ്പന്‍
പുളിവാറിന്‍റെ നീറുന്ന ഓര്‍മ്മകള്‍
ആവശ്യത്തിന് തന്നു.

കൊന്നത്തറികള്‍ കൊണ്ട്
അടിച്ചാല്‍
തൊലിയില്‍ പച്ചകുത്താമെന്ന്
കോളേജ് സമരം
കാണിച്ചു തന്നത്,
പ്രണയിനിയെ കാണാന്‍
മുള്‍വേലി
ചാടിയപ്പോള്‍
തുടയില്‍ കോര്‍മ്പ കോര്‍ത്തത്...

മരം
പ്രണയിക്കുക മാത്രമല്ല
പേടിപ്പിക്കുകയും ചെയ്യും.

വീട്ടുവളപ്പിലെ
ഏത് മരത്തിലാവോ
എന്‍റെ ചിത
ഒളിച്ചിരിക്കുന്നതെന്ന്....!

മരം:ചില പാഠഭാഗങ്ങള്‍

ഒരു ചില്ല.
ഒരു സ്വപ്നം .
ഒരു കാറ്റില്‍ ഇളകിയിടറി
വീണു പോകാമീ
ജീവിത പാഠം..!

പാഠം ഒന്ന്

ആദ്യത്തെ ഇല
കൊഴിഞ്ഞു വീണപ്പോള്‍
ഒന്നും പഠിക്കാത്ത കുട്ടി.
ഇപ്പോള്‍,
തായ്‌വേരില്‍ മൂര്‍ച്ച
താണിറങ്ങുമ്പോള്‍
ജീവിതം പഠിച്ചവന്‍ ...

ഒരു മരമായി
ജീവിച്ചു മരിക്കുക
നല്ലൊരു പാഠം തന്നെ!

പാഠം രണ്ട്

തീ പിടിക്കുന്ന ഞരമ്പുകളില്ലെങ്കില്‍
മരം
ഉണങ്ങി തന്നെ കിടക്കും!

പാഠം മൂന്ന്

ആകയാല്‍ ,മരമേ
നിന്‍റെ വന്യമായ നിശബ്ദതയിലേക്ക് തന്നെ
തിരിച്ചു പോവുക.
കനിവ് കെട്ട കാലത്തിന്
തണല്‍ കൊടുക്കാതെ.

പോവുക,
അടിവേരുകളെ ഉലക്കാത്ത മണ്ണിലേക്ക്,
അവിടെ-
കൈ വിരിച്ചു പിടിച്ച്,
ഒരാകാശം കണ്ണില്‍ നിന്നും മറച്ച്,
കാറ്റിന്നിരമ്പലില്‍ ഉലഞ്ഞ്,
താഴോട്ടൊരു പ്രണയത്തിന്‍
തളിരില പൊഴിയിച്ച്,
ഉറുമ്പുകള്‍ക്ക് ,
ശലഭങ്ങള്‍ക്ക് , കിളികള്‍ക്ക്,
അണ്ണാറക്കണ്ണന്...
കളി വീടൊരുക്കുക.

മനുഷ്യന്‍
നിന്നെക്കുറിച്ച്  സ്വപ്നം കാണട്ടെ.

പാഠം നാല് 

സ്വപ്ങ്ങള്‍ക്ക് മീതെ
കുട
പിടിക്കാനാണെങ്കില്‍
അല്ലയോ മരമേ,
എനിക്ക് നിന്നെ വേണ്ട.

വിശാലമായൊരു
ആകാശമുള്ളപ്പോള്‍.

മരം പറഞ്ഞു,
മഴ പെയ്യുമ്പോള്‍ നീ
എന്ത് ചെയ്യും?

തിരിച്ചു വരാതിരിക്കാനാകില്ല
നിനക്ക്,
നിന്‍റെ പ്രണയത്തിനും....


പാഠം അഞ്ച്

മരങ്ങളില്‍ നിന്ന് താഴോട്ട്
തൂങ്ങി കിടന്ന്
പൂക്കളും കായ്‌കളും
ചങ്ങാത്തം കൂടാറുണ്ട്.
അവരുടെ മുഖത്ത്
തട്ടിയും ഉമ്മ കൊടുത്തും
ഒരു ബാല്യം
ഓര്‍മ്മയിലിന്നും പച്ചപ്പോടെ .....

കൂടെ,
തെക്കേതിലെ
രുക്മിണി ചേച്ചിയുടെ
തൂങ്ങിയാടിയ
കാലുകളും.

മരങ്ങള്‍ക്ക് 
ആരോടും പക്ഷഭേദമില്ല.

പാഠം ആറ്‌

ഇല
മരത്തിന്‍റെ ജാതകമെഴുതിയ
കൈപ്പത്തി!

പാഠം ഏഴ്

ചിലപ്പോള്‍ മരം
അങ്ങിനെയാണ്
ഒരു തണല്‍ പോലും തരാതെ
നീണ്ടു നിവര്‍ന്നങ്ങനെ
കിടക്കും.

മണ്ണില്‍ നിന്നും അറുത്തുമാറ്റിയ
പൊക്കിള്‍ കൊടിയെ ഓര്‍ത്ത്.

മരത്തിന്‍റെ ചരിത്രം
സൂക്ഷിക്കുന്നത് ആരാണ്.
ഉപേക്ഷിക്കപ്പെട്ട
അടിവേരുകളോ..?

പാഠം എട്ട്

ഓ, ബോണ്‍സായ്‌
നീ
തിര തള്ളലിനെ പുറത്തുവിടാനാകാതെ
ഉളം കൈയിലൊതുങ്ങി പോയ
ഒരു സ്വപ്നം.

പാഠം ഒമ്പത്‌

മരത്തില്‍ നിന്നും
മരക്കുരിശിലേക്കുള്ള ദൂരം
കടന്നു പോകേണ്ടത്
അറക്കവാളിന്‍റെ
പല്ലുകള്‍ക്കിടയിലൂടെയാണ്.

പാഠം പത്ത്

ഒരു മരത്തിന്‍റെ
സ്വപ്നത്തില്‍
ആദ്യം കടന്നു വരുന്ന നിറം
പച്ച ആയിരിക്കണം.
പിന്നാലെ,
മഞ്ഞ,നീല,ചുവപ്പ്...
അങ്ങനെ.

ചാരത്തിന്‍റെ നിറം
എന്തുകൊണ്ട്
മരം ഇഷ്ടപ്പെടുന്നില്ല!

പാഠം പതിനൊന്ന്

തൊട്ടാവാടി ,
നീയൊരു മരമാകാതിരുന്നത്
എത്ര നല്ലത്.
ഇല്ലെങ്കില്‍
നിന്‍റെ പരിഭവം
തൊട്ടറിയാന്‍
ഞാനൊരു മരംകേറി
ആകേണ്ടി വന്നേനെ..!

പാഠം പന്ത്രണ്ട്

തൊലിയുരിയപ്പെടും മുമ്പ്
മരം
അവസാനത്തെ
ഒരു തുള്ളി നീര്
മണ്ണിലേക്ക് ഒഴുക്കി.
നാളെ,
കിളിര്‍ത്തു ഉണര്‍ന്നേക്കാവുന്ന
വേരുകളിലോന്നിലേക്ക്..

മുറിച്ചു മാറ്റപ്പെട്ട
വേരുകളെ
നോക്കിയീട്ടുണ്ടോ.
മുറിഞ്ഞ നാവിന്‍ തുമ്പില്‍
കരുതി വച്ചൊരു തുള്ളി
വെള്ളം!


പാഠം പതിമൂന്ന്

എഴുതാനെടുത്ത
വെള്ള പേപ്പറില്‍
നീലിച്ച
ഒരു കൂട്ടം ഞരമ്പുകള്‍ കണ്ടു.
പേനത്തുമ്പ് കൊണ്ടപ്പോള്‍
ആര്‍ത്തിയോടെ
മഷി കോരിക്കുടിക്കുന്നു.

വെള്ളം കിട്ടാതെ
മരിച്ചു വീണ
ഏതോ മരം...!