SOLITUDE....

SOLITUDE....

Tuesday 31 May 2011

ഒരു പോസ്റ്റ്‌ കൊളസ്ട്രോളിയന്‍ കവിത

സൂക്ഷിക്കണമത്രേ,
പോസ്റ്റ്‌ കൊളസ്ട്രോളിയന്‍ കാലമല്ലേ!
കവിതയില്‍ നിന്നിനി
എരിവും പുളിയുമുള്ള വാക്കുകള്‍
മാറ്റിവയ്ക്കണം.
കറുമുറെ കരളില്‍ തറച്ചു കേറും
വറുത്തു മുറുക്കി ഉപ്പുപുരട്ടിയ
കഠിനവാക്കുകളും വേണ്ടെന്നു വയ്ക്കണം.

ഉന്മാദമരുതത്രേ,
ഹൃദയം ഉലയാതിരിക്കാന്‍
രസച്ചരട് പൊട്ടാത്തവിധം
രതിരസം കുറച്ചേ ആകാവൂ!
അവളുടെ നനവിടങ്ങള്‍ തൊടാതെ
ജഘനത്തില്‍ വിരലോടിച്ചും
കുജകുംഭങ്ങളില്‍ തലോടിയും
വാക്കുകള്‍ക്കിനി ഉണര്‍വില്‍ നിന്നും
തിരികെ വരാം.

മധുരമധികമാകരുതത്രേ,
പ്രണയച്ചാലില്‍ മുങ്ങിത്തുടിക്കും
പഞ്ചാരവാക്കുകള്‍ മാറ്റിവയ്ക്കണം.
കാമിനിതന്‍ ചുണ്ടിലേക്കിനി
ഷുഗര്‍ഫ്രീ പുരട്ടിയ സ്ഖലിതങ്ങളാവാം.

കൂടുതലെഴുതി വിരലുകളെ
വേദനിപ്പിക്കരുതത്രേ,
വാതബാധയാല്‍ ചുളുങ്ങും സന്ധിബന്ധങ്ങള്‍
കുഴമ്പു പുരട്ടിയുണര്‍ത്തിയെടുത്തു
കുരുമുളകില വാട്ടിയ ചുടുവെള്ളത്തില്‍
ആവികൊടുത്തുണര്‍ത്തിയ 
ആയുര്‍സുഖമായിരിക്കണം ഇനിയുള്ള വാക്കുകള്‍.

സുഖശോധനയുണ്ടാകണമത്രേ,
വാക്കിന്നൊഴുക്കില്‍ വിഘ്നമുണ്ടാകാതിരിക്കണം.
നാരുകള്‍ പോലെ പടര്‍ന്നു വീഴും
ആശയങ്ങളൂര്‍ന്നു പോരണമല്ലോ!
അമ്മയോട് പറഞ്ഞു,പരിപ്പും മുരിങ്ങയിലയും മതി
വാക്കിനും വേണ്ടേ തടസ്സങ്ങളില്ലാത്ത
ഒരു കുത്തൊഴുക്ക്.

സൂക്ഷിക്കണമത്രേ,
പോസ്റ്റ്‌ കൊളസ്ട്രോളിയന്‍ കാലമല്ലേ!
കവിതയിലിനി കുറച്ചുനാളേക്ക്
ഹരിതം,പച്ചക്കറിക്കാലം.

Saturday 28 May 2011

ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കാതിരിക്കുന്നു!

ഞാനിങ്ങനെയൊക്കെയാണ്
എന്നുറപ്പിക്കുമ്പോള്‍ തന്നെ
എന്തേ ഞാനിങ്ങനെയെന്നു
ഉള്ളിലൊരു ചോദ്യമുയരുന്നതും
ഇങ്ങനെ ഞാനായിരുന്നില്ലെങ്കില്‍
പിന്നെ എങ്ങിനെയായിരുന്നേനെയെന്ന
സന്ദേഹമുള്ളില്‍ നുര പൊന്തുന്നതും.....

നീയിങ്ങനെയൊക്കെയാണ്
എന്നുറപ്പിക്കുമ്പോള്‍ തന്നെ
എന്തേ നീയിങ്ങനെയെന്നു
ഉള്ളിലൊരു ചോദ്യമുണരുന്നതും
നീയിങ്ങനെയായിരുന്നില്ലെങ്കില്‍ പിന്നെ-
യെങ്ങിനെയായിരുന്നേനെയെന്ന
കുസൃതിയുള്ളില്‍ മുളപൊട്ടുന്നതും...

നാമിരുവരും ചേര്‍ന്നിങ്ങനെയൊക്കെയാണ്
എന്നുറപ്പിക്കുമ്പോള്‍ തന്നെ
എന്തേ നമ്മളിങ്ങനെയായിയെന്നു
ഉള്ളിലൊരു വിങ്ങലുയിര്‍ക്കുന്നതും
നമ്മളിങ്ങനെയല്ലാതിരുന്നെങ്കില്‍,
നമ്മളിലൊരാളില്ലാതിരുന്നെങ്കില്‍ പിന്നെ
യെങ്ങിനെ ജീവിതം തള്ളി നീക്കുമെന്ന
വ്യാകുലം നെഞ്ചു കീറുന്നതും...

ഞാനും നീയും നമ്മളും ചേര്‍ന്ന
വഴികളൊക്കെയും വന്നു വീഴുന്ന 
ഇഴപിരിയാ കയമല്ലോ ജീവിതം.
കൈകാലിട്ടടിച്ചും, കുതറിയും 
പരസ്പരം കെട്ടിപ്പിടിച്ചും വിടാതെയും 
ഒരു വേള ഒരു നുള്ളു ശ്വാസത്തിനായ്‌
പിടഞ്ഞും ,ഒന്നുയര്‍ന്നു പൊങ്ങുമ്പോള്‍ 
കൂടെ പിണഞ്ഞുകേറും വെപ്രാളമായും...

മരിക്കാതിരിക്കലാണല്ലോ;ജീവിതം!