SOLITUDE....

SOLITUDE....

Wednesday 9 March 2011

കമ്മ്യൂണിസ്റ്റ്‌ പച്ച

നാട്ടുപാത മുറിച്ചു കടന്ന്
വേലിപരപ്പിന്നിടയിലൂടെ
പാത്തും പതുങ്ങിയും
മുഖം കാട്ടി ചിരിച്ചു
പാവമൊരു പച്ചത്തുമ്പ് .
ആഹാ ഇവിടെയും വന്നോയെന്നോതി
പിഴുതു കളയാനാഞ്ഞപ്പോള്‍
അപ്പന്‍ പറഞ്ഞു,വേണ്ടടാ
അത് നമ്മടെ കമ്മൂണിഷ്ടല്ലേന്ന്.

അപ്പനൊരു കമ്മ്യൂണിസ്റ്റായിരുന്നു.
കമ്പനി പണിയും
പാര്‍ട്ടി യോഗവും കഴിഞ്ഞ്
തിരിച്ചു വരുന്നേരം കയ്യിലുണ്ടാവും
വഴിയോരത്ത് നിന്ന്
മുറിച്ചെടുത്ത ചേമ്പിന്‍ താളുകള്‍ .
പരിപ്പിട്ടു വറുത്തരച്ചാല്‍
പട്ടിണിക്കാലത്തെ
ഇറച്ചിക്കറിയായെന്ന് അമ്മ പറയും.

വേലിപ്പുറം കടന്ന്
കമ്മ്യൂണിസ്റ്റ് പച്ച
അടുക്കളയുടെ പിന്നാമ്പുറത്തെത്തി
അമ്മയോട് ലോഹ്യം പറഞ്ഞു.
പിന്നെ, പറമ്പിലേക്ക് നീങ്ങി
ഇളക്കമുള്ള മണ്ണിനോട്
പ്രണയ ലീലകളാടി.
കുശുമ്പ് കാട്ടിയ നാരകത്തെയ്യിനരികെ
മുട്ടി നിന്ന്,മുള്ള് കൊള്ളാതെ
കൊഞ്ഞനം കുത്തി.
വെണ്ടക്കുരു കുത്താന്‍
മണ്ണിളക്കിയാല്‍
ഈങ്ക്വിലാബ് പാടുന്ന കമ്മ്യൂണിസ്റ്റ് പച്ച
വേര് കാട്ടി ചിരിക്കും.

പടര്‍ന്ന് പടര്‍ന്ന്‍
നാടാകെ പടര്‍ന്നു കമ്മ്യൂണിസ്റ്റ് പച്ച.
പച്ച പൂത്തത് പൊട്ടിച്ചെടുത്ത്
വായുവില്‍ ഊതികളിച്ചു കുട്ടികള്‍.
മറിഞ്ഞു വീഴുന്നേരം
ഇല ചുരുട്ടി പിഴിഞ്ഞ ചാറില്‍
മുറിവ് കൂട്ടുന്ന വിരുതില്‍ ലയിച്ചു.
ഇങ്ങനെ പടര്‍ന്നു കേറിയാല്‍
വെട്ടിയൊതുക്കാന്‍
എളുപ്പമല്ലെന്ന് ചൊല്ലിയാല്‍
അര്‍ബുദം കൊയ്തുകയറുന്ന
മേലുതടവി,പതിയെ ചിരിച്ച്
അപ്പന്‍ പറയും,വേണ്ടടാ
അത് നമ്മടെ കമ്മൂണിഷ്ടല്ലേന്ന്!

1 comment:

  1. സത്യത്തിൽ പാറയാൻ ശ്രമിച്ചത് എന്താണ് ..ലാൽ സലാം

    ReplyDelete