SOLITUDE....

SOLITUDE....

Wednesday 9 March 2011

അപ്പനും മോനും

അടി വീണാല്‍
എങ്ങിനെ തടയണമെന്നാണ്
അപ്പന്‍ ആദ്യം പഠിപ്പിച്ചത്.
പിന്നെ,തൊലിയൂരിക്കളഞ്ഞ
മൂത്ത മരച്ചീനി കമ്പുകൊണ്ട്
വടിത്തല്ലും പഠിപ്പിച്ചു.

പത്താം ക്ലാസ്സെന്ന
കടമ്പക്ക് മുന്നില്‍ നിന്ന്
മകന്‍ തോറ്റുതിരിയുമ്പോള്‍
ഉമ്മറത്തിരുന്നു
അപ്പന്‍ മുഖം വീര്‍പ്പിക്കും
"മനസ്സിലാവാത്തത് കുറെ വട്ടം
എഴുതിപഠിക്കടാ'ന്ന് മുരളും.
കഥയറിയാത്ത മകന്‍
കാണാപാഠത്തില്‍ കിടന്നു നീന്തിത്തുടിച്ചു.
എഴുതാന്‍ മറന്നപ്പോള്‍
പരീക്ഷ അതിന്‍റെ പാട്ടിനു പോയി.

പഠിച്ചത് എഴുതാനറിയില്ലെങ്കില്‍ എന്തു ഫലം?

മകന്‍ വേലിക്കരുകില്‍ നിന്ന്
പ്രണയം കുറുങ്ങുമ്പോള്‍
ചാരുകസേരയില്‍ കിടന്നു
അപ്പന്‍ കണ്ണുരുട്ടും
"ധൈര്യണ്ടങ്കില്‍ റോട്ടിലിറങ്ങി
വര്‍ത്താനം പറയടാ"ന്ന് മുരളും.
കളിയറിയാത്ത മകന്‍
വേലിമുള്ളില്‍ കുരുങ്ങിത്തന്നെ കിടന്നു
പ്രണയം അതിന്‍റെ പാട്ടിനു പോയി.

പഠിച്ചത് പ്രയോഗിച്ചില്ലെങ്കില്‍ എന്തു ഫലം?

ഉഴുതുമറിച്ച കൃഷിയിടത്തില്‍
വിയര്‍പ്പ് വീഴ്ത്താന്‍ മടിച്ചു
മകന്‍ ചൂളുമ്പോള്‍
ഊന്നുവടിയില്‍ ആടി നിന്ന്
അപ്പന്‍ സങ്കടം കൊള്ളും
"കൈ ആഞ്ഞുവീശി, കരളുചേര്‍ത്ത്
വിത്തെറിയടാ"ന്ന് വിലപിക്കും.
കൈമെയ്‌ മെരുങ്ങാത്ത മകന്‍റെ
വിരലുകള്‍ക്കുള്ളിലൂടെ വിത്തുകളൊക്കെ
അവയുടെ പാട്ടിനു പോയി.

പറഞ്ഞുകൊടുത്തത് പഠിച്ചില്ലെങ്കില്‍ എന്തു ഫലം?

തെളിച്ച വഴിയില്‍ നടക്കാത്തതിനെ
നടന്ന വഴിയില്‍ തെളിക്കണമെന്നു
മകന്‍ പറഞ്ഞു,പിന്നെ
രാഷ്ട്രീയം കളിച്ചു.
പഠിക്കാതെത്തന്നെ തീപ്പൊരി പ്രസംഗിച്ചു.
വലിയ വായില്‍ ചിരിച്ച്
എല്ല് വളയ്ക്കാന്‍ ശ്രമിച്ചു.
കഞ്ഞി മുക്കിയ വെളുത്ത വസ്ത്രത്തില്‍
മകന് വലുപ്പം വച്ചു.
മകന്‍ വളരുന്നത് കണ്ട്
അപ്പന്‍ തളര്‍ന്നു വീണു.

കളിയില്‍ അപ്പന്‍ തോറ്റു!

No comments:

Post a Comment