SOLITUDE....

SOLITUDE....

Friday 14 October 2011

കിണര്‍

അങ്ങനെയൊരു നാള്‍
കോരി കോരി തീര്‍ന്നപ്പോള്‍ ,കിണറങ്ങു വറ്റി!
വയസ്സെഴുപത്തിമൂന്നായല്ലോ കിണറിനെന്നു
നനവില്ലാ തൊണ്ടയിലൂടോതി മുത്തച്ഛന്‍.
ചെളിയും ചേറും കൂടികുഴഞ്ഞു
ഉറവകള്‍ മൂടിയെന്ന്,ഒഴുക്ക് മുടങ്ങിയെന്ന്
വരണ്ട കിണറിന്നടിവയര്‍ വിരസമെന്ന്....
അങ്ങനെയൊരു നാള്‍ കിണറങ്ങു വറ്റിയെന്ന്.

ചെളി മാറ്റണം,കിണറിനു
ജീവന്‍ കൊടുക്കണം, ഉറവകളെ ഉണര്‍ത്തണമല്ലോ
കയറു കെട്ടി,ചവുട്ടിയിറങ്ങി
പാമ്പേരികളോന്നോന്നായി ഭൂതകാലത്തിലേക്ക്.

ഇരുപതിനും ഇരുപത്തിരണ്ടിനും
പാമ്പേരികള്‍ക്കിടയില്‍ കണ്ടൂ
പൊളിഞ്ഞിളകിയ നഖപ്പാടുകള്‍.
അച്ഛനോട് കലഹിച്ച്,കിണറിന്നാഴത്തിലേക്ക്
പറന്നിറങ്ങിയ അമ്മയുടെ,
തിരിച്ചു കേറണമെന്ന വെപ്രാളത്തില്‍
വലിഞ്ഞു പൊട്ടിപ്പോയ പിടിവള്ളിപ്പാടുകള്‍!

മുപ്പതാം പാമ്പേരിക്കു താഴെ
ജീവിതം ഭൂതകാലം
ചെളിയായ്‌ ചേറായ്
വേര്‍ത്തിരിച്ചെടുക്കാനാകാത്ത
കള്ളക്കണക്കുകള്‍ പോലെ.
മുകളിലേക്ക് നോക്കുമ്പോള്‍ ജീവിതം
ഒരൊറ്റക്കുഴലായ്‌
കാലിഡോസ്കോപ്പിന്‍ കണ്ണില്‍
തെളിഞ്ഞു കത്തുമൊരാകാശം!

കിണറൊരു കാഴ്ചയാണ്
അകത്തോട്ടും പുറത്തോട്ടും
തുറന്നു കിടക്കുന്നൊരു കാഴ്ച.
ചെളി നീക്കി ചെളി നീക്കി
ആഴങ്ങളിറങ്ങുമ്പോള്‍,കിണര്‍ മുഖത്തൊരു
മുഖം;മുത്തച്ഛന്‍ ചോദിക്കുന്നു,
'കാണാനുണ്ടോടാ കളഞ്ഞു
പോയോരെന്‍ പ്രണയം?'
ഇളകിയ ചേറില്‍ ഉറങ്ങി
കിടക്കുന്നത് കണ്ടൂ;നീലമഷി പുരണ്ട
മഷിതണ്ടിന്‍ ഞരമ്പുകള്‍.

കുഴിച്ചു കുഴിച്ചു
ആഴങ്ങളിറങ്ങവേ
കിണര്‍വട്ടത്ത് മുഖം കാട്ടി
മകന്‍ ചോദിക്കുന്നു,'ഇനിയെത്ര
കുഴിക്കണം,ഇനിയെത്ര പോകണം
അമേരിക്കയെത്താനെന്ന്‍'...!!!!!


(കേരള ലിറ്ററെച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു-Feb 2012)


No comments:

Post a Comment