SOLITUDE....

SOLITUDE....

Friday 15 June 2012

കുളം

പാടങ്ങള്‍ ഉഴുതുമറിച്ചിരുന്ന രാഘവേട്ടന്‍
മരിക്കാനായി ചാടുമ്പോള്‍
ആമ്പലുകള്‍ നിറഞ്ഞ
അമ്പലക്കുളത്തിനു അതിരുകള്‍ ഉണ്ടായിരുന്നില്ല.
മുട്ടോളം വെള്ളമുള്ള, കൊയ്ത്തുകഴിഞ്ഞ
പാടങ്ങളിലേക്ക്
മീനുകള്‍ക്ക്,കൊറ്റികള്‍ക്ക്
തെളിനീരൊഴുക്കിയിരുന്നു;കുളം.

പാടവരമ്പിലെ
കറുകപ്പുല്‍ക്കൂട്ടം പ്രണയത്തോടെ
അമ്പലക്കുളത്തിലേക്ക് തലയുയര്‍ത്തി
നോക്കുമായിരുന്നു!

പിന്നീടൊരിക്കല്‍,
മീന്‍കാരന്‍ പത്രോസിന്‍റെ ഭാര്യ തെരേസ
മരിക്കാനായി ചാടുമ്പോള്‍
അമ്പലക്കുളത്തിനു പടവുകളും
ചുറ്റിനും കല്‍ക്കെട്ടുകളും ഉണ്ടായിരുന്നു.
ഒഴുക്കില്ലാത്ത വെള്ളത്തില്‍
പായലുകള്‍ ആമ്പലുകളെ ചവുട്ടിയൊതുക്കുമ്പോള്‍
അപ്പുറം,വിളയാത്ത പാടങ്ങളില്‍
ഇഷ്ടികക്കാലം ചുട്ടെടുക്കുമായിരുന്നു.

പാടവരമ്പു നിന്നിടം
വണ്ടികളോടുന്നിടമായി മാറിയിരുന്നു!

കഴിഞ്ഞ ആഴ്ചയില്‍,
കുളത്തില്‍ മുങ്ങിമരിച്ചെന്നു പറഞ്ഞ
മൂന്നാം ക്ലാസുകാരി രമണിയുടെ ശരീരത്തില്‍
ആരുടെയോ കാമം
കത്തിതീര്‍ന്നത്‌ കാണാമായിരുന്നു.
പായലും ചണ്ടിയും ഇടിഞ്ഞിറങ്ങിയ പടവുകളും
അപ്പുറം,പാടം മുഴുവനായ്‌
തിന്നുതീര്‍ത്ത് വണ്ണംവച്ച കെട്ടിടക്കൂട്ടങ്ങളും.

ഇഷ്ടികപ്പാടങ്ങളും
കെട്ടിടക്കൂട്ടങ്ങളും
കല്‍പ്പടവുകളും വകഞ്ഞു മാറ്റി
കുളക്കരയിലെ നനഞ്ഞ മണ്ണില്‍
പൂഴ്ത്തി വച്ച ചൂണ്ടകൊളുത്തും
മണ്ണിരയും വീണ്ടെടുക്കാന്‍
എത്ര ദൂരം,
ഇനിയെത്ര ദൂരം പിറകോട്ടു നടക്കണം?!

No comments:

Post a Comment