SOLITUDE....

SOLITUDE....

Wednesday, 9 March 2011

അപ്പനും മോനും

അടി വീണാല്‍
എങ്ങിനെ തടയണമെന്നാണ്
അപ്പന്‍ ആദ്യം പഠിപ്പിച്ചത്.
പിന്നെ,തൊലിയൂരിക്കളഞ്ഞ
മൂത്ത മരച്ചീനി കമ്പുകൊണ്ട്
വടിത്തല്ലും പഠിപ്പിച്ചു.

പത്താം ക്ലാസ്സെന്ന
കടമ്പക്ക് മുന്നില്‍ നിന്ന്
മകന്‍ തോറ്റുതിരിയുമ്പോള്‍
ഉമ്മറത്തിരുന്നു
അപ്പന്‍ മുഖം വീര്‍പ്പിക്കും
"മനസ്സിലാവാത്തത് കുറെ വട്ടം
എഴുതിപഠിക്കടാ'ന്ന് മുരളും.
കഥയറിയാത്ത മകന്‍
കാണാപാഠത്തില്‍ കിടന്നു നീന്തിത്തുടിച്ചു.
എഴുതാന്‍ മറന്നപ്പോള്‍
പരീക്ഷ അതിന്‍റെ പാട്ടിനു പോയി.

പഠിച്ചത് എഴുതാനറിയില്ലെങ്കില്‍ എന്തു ഫലം?

മകന്‍ വേലിക്കരുകില്‍ നിന്ന്
പ്രണയം കുറുങ്ങുമ്പോള്‍
ചാരുകസേരയില്‍ കിടന്നു
അപ്പന്‍ കണ്ണുരുട്ടും
"ധൈര്യണ്ടങ്കില്‍ റോട്ടിലിറങ്ങി
വര്‍ത്താനം പറയടാ"ന്ന് മുരളും.
കളിയറിയാത്ത മകന്‍
വേലിമുള്ളില്‍ കുരുങ്ങിത്തന്നെ കിടന്നു
പ്രണയം അതിന്‍റെ പാട്ടിനു പോയി.

പഠിച്ചത് പ്രയോഗിച്ചില്ലെങ്കില്‍ എന്തു ഫലം?

ഉഴുതുമറിച്ച കൃഷിയിടത്തില്‍
വിയര്‍പ്പ് വീഴ്ത്താന്‍ മടിച്ചു
മകന്‍ ചൂളുമ്പോള്‍
ഊന്നുവടിയില്‍ ആടി നിന്ന്
അപ്പന്‍ സങ്കടം കൊള്ളും
"കൈ ആഞ്ഞുവീശി, കരളുചേര്‍ത്ത്
വിത്തെറിയടാ"ന്ന് വിലപിക്കും.
കൈമെയ്‌ മെരുങ്ങാത്ത മകന്‍റെ
വിരലുകള്‍ക്കുള്ളിലൂടെ വിത്തുകളൊക്കെ
അവയുടെ പാട്ടിനു പോയി.

പറഞ്ഞുകൊടുത്തത് പഠിച്ചില്ലെങ്കില്‍ എന്തു ഫലം?

തെളിച്ച വഴിയില്‍ നടക്കാത്തതിനെ
നടന്ന വഴിയില്‍ തെളിക്കണമെന്നു
മകന്‍ പറഞ്ഞു,പിന്നെ
രാഷ്ട്രീയം കളിച്ചു.
പഠിക്കാതെത്തന്നെ തീപ്പൊരി പ്രസംഗിച്ചു.
വലിയ വായില്‍ ചിരിച്ച്
എല്ല് വളയ്ക്കാന്‍ ശ്രമിച്ചു.
കഞ്ഞി മുക്കിയ വെളുത്ത വസ്ത്രത്തില്‍
മകന് വലുപ്പം വച്ചു.
മകന്‍ വളരുന്നത് കണ്ട്
അപ്പന്‍ തളര്‍ന്നു വീണു.

കളിയില്‍ അപ്പന്‍ തോറ്റു!

നെഗറ്റീവ്

ഏതാണ് സത്യം?
ഇരുട്ടുമുറിയിലെ
ചുവന്ന ജലവിഭ്രാന്തികളില്‍
ശ്വാസംമുട്ടി പിടയുന്നതോ,
അതോ
വെട്ടിയൊതുക്കി
ഫ്രെയിം ചെയ്തുവച്ച
വര്‍ണ്ണവസന്തത്തില്‍
മയങ്ങി നില്‍ക്കുന്നതോ....
ഇതില്‍,ഏതാണ് സത്യം?

നെഗറ്റീവിലാണ് സത്യമുള്ളതെന്ന്
നീ പറയുന്നു.
അതു തിരിച്ചറിയാത്ത
വര്‍ണ്ണ കാഴ്ചയാണ്
എന്നെ അന്ധനാക്കുന്നതെന്നും.
ഒരു ഫ്ലാഷിന്‍റെ മിന്നായത്തില്‍
വഴിപിഴച്ചു പോകുന്ന കണ്ണുകള്‍!

ആല്‍ബങ്ങള്‍
നുണകളുടെ ഒരു കൂമ്പാരമെന്ന്
നീ പറയുന്നു.
അലക്കി,
തേച്ചുമിനുക്കിയ മുഖഭാവങ്ങള്‍
അഴുക്കിനെ മറയ്ക്കുന്നുവെന്നും
ഒരു കളര്‍ ഫോട്ടോയിലേക്കുള്ള
പരിണാമത്തിനിടയില്‍
എവിടെയോ
നമ്മുക്ക് നമ്മെ നഷ്ടപ്പെടുന്നുവെന്നും!

പൊടിതട്ടിയെടുത്ത
പഴയോരാല്‍ബത്തിലെ,നാല്പ്പതുവര്‍ഷം
പ്രായമുള്ള ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്
വിവാഹ ഫോട്ടോ,
നിറം മങ്ങി,നരച്ച്.....
പഴയ,
നമ്മളുടെതു മാത്രമായ
ആ ചിരിയുടെ
നെഗറ്റീവിലേക്ക് വീണ്ടും
തിരിച്ചു പോകുന്നതാണ്;
എന്‍റെ സ്വപ്നം.


കമ്മ്യൂണിസ്റ്റ്‌ പച്ച

നാട്ടുപാത മുറിച്ചു കടന്ന്
വേലിപരപ്പിന്നിടയിലൂടെ
പാത്തും പതുങ്ങിയും
മുഖം കാട്ടി ചിരിച്ചു
പാവമൊരു പച്ചത്തുമ്പ് .
ആഹാ ഇവിടെയും വന്നോയെന്നോതി
പിഴുതു കളയാനാഞ്ഞപ്പോള്‍
അപ്പന്‍ പറഞ്ഞു,വേണ്ടടാ
അത് നമ്മടെ കമ്മൂണിഷ്ടല്ലേന്ന്.

അപ്പനൊരു കമ്മ്യൂണിസ്റ്റായിരുന്നു.
കമ്പനി പണിയും
പാര്‍ട്ടി യോഗവും കഴിഞ്ഞ്
തിരിച്ചു വരുന്നേരം കയ്യിലുണ്ടാവും
വഴിയോരത്ത് നിന്ന്
മുറിച്ചെടുത്ത ചേമ്പിന്‍ താളുകള്‍ .
പരിപ്പിട്ടു വറുത്തരച്ചാല്‍
പട്ടിണിക്കാലത്തെ
ഇറച്ചിക്കറിയായെന്ന് അമ്മ പറയും.

വേലിപ്പുറം കടന്ന്
കമ്മ്യൂണിസ്റ്റ് പച്ച
അടുക്കളയുടെ പിന്നാമ്പുറത്തെത്തി
അമ്മയോട് ലോഹ്യം പറഞ്ഞു.
പിന്നെ, പറമ്പിലേക്ക് നീങ്ങി
ഇളക്കമുള്ള മണ്ണിനോട്
പ്രണയ ലീലകളാടി.
കുശുമ്പ് കാട്ടിയ നാരകത്തെയ്യിനരികെ
മുട്ടി നിന്ന്,മുള്ള് കൊള്ളാതെ
കൊഞ്ഞനം കുത്തി.
വെണ്ടക്കുരു കുത്താന്‍
മണ്ണിളക്കിയാല്‍
ഈങ്ക്വിലാബ് പാടുന്ന കമ്മ്യൂണിസ്റ്റ് പച്ച
വേര് കാട്ടി ചിരിക്കും.

പടര്‍ന്ന് പടര്‍ന്ന്‍
നാടാകെ പടര്‍ന്നു കമ്മ്യൂണിസ്റ്റ് പച്ച.
പച്ച പൂത്തത് പൊട്ടിച്ചെടുത്ത്
വായുവില്‍ ഊതികളിച്ചു കുട്ടികള്‍.
മറിഞ്ഞു വീഴുന്നേരം
ഇല ചുരുട്ടി പിഴിഞ്ഞ ചാറില്‍
മുറിവ് കൂട്ടുന്ന വിരുതില്‍ ലയിച്ചു.
ഇങ്ങനെ പടര്‍ന്നു കേറിയാല്‍
വെട്ടിയൊതുക്കാന്‍
എളുപ്പമല്ലെന്ന് ചൊല്ലിയാല്‍
അര്‍ബുദം കൊയ്തുകയറുന്ന
മേലുതടവി,പതിയെ ചിരിച്ച്
അപ്പന്‍ പറയും,വേണ്ടടാ
അത് നമ്മടെ കമ്മൂണിഷ്ടല്ലേന്ന്!

Wednesday, 23 February 2011

വൃക്ഷ സുരതം

ദൃഡമിത് വിജ്രുംഭിതം മരം
മണ്ണിലേക്കാഴ്ന്നിറങ്ങുന്നുണ്ട്
തായ്‌ വേര്
സുരതസുഖത്താലാകണം
ഭൂമിയിളകിയുണര്‍ന്നുയര്‍ന്നു
മരത്തടിയെയിറുകി പുണരുന്നു;
മണ്‍പ്പുറ്റുകളായി.

ഭൂമിയെ നുണയുമ്പോളൊക്കെ
ഇളകിയാടുന്നുണ്ട് മരം
രതിനടനമാടുന്നേരം
ഇലകളില്‍നിന്നു കേള്‍ക്കാം
കിതപ്പിന്‍റെ കാറ്റലകള്‍.

കളിയാട്ടത്തിന്നവസാനം
പൊട്ടിച്ചിതറിയ രേതസ്
മണ്ണിന്‍റെ തൊലിപ്പുറം തുറന്ന്
നീരുറവകളായി
പുനര്‍ജ്ജനിക്കുമെന്ന്
മരം കൊടുത്ത ഉറപ്പിലാണത്രേ
ഭൂമിയിത്ര
വഴങ്ങി കൊടുക്കുന്നതുപോലും!

നിത്യകാമത്തിന്‍റെ
ശരവേഗമൊടുങ്ങുമ്പോള്‍
പൂത്തുലഞ്ഞു ,
ഭൂമിയിലേക്ക്‌ തന്നെ
തളര്‍ന്നു തൂങ്ങിവീഴുന്നുണ്ട്
മുളങ്കൂട്ടത്തിന്‍റെ പൌരുഷം.

എങ്ങിനെ വിളിക്കും?

കടല്‍ കടന്ന്
വിയര്‍പ്പില്‍ നനഞ്ഞൊട്ടി
മണല്‍ പൊടിയണിഞ്ഞു
മുറ്റത്ത് അഴിഞ്ഞു വീണ
വിരല്‍ സ്പര്‍ശങ്ങളെ എന്തു വിളിക്കും?

കാത്തിരിപ്പിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

മുറ്റം കടന്ന്
ഇടവഴി താണ്ടി
പുഴയില്‍ വീണാലും
മുങ്ങി നിവരുമ്പോള്‍
ചെവിത്തുമ്പ് നുള്ളുന്ന
ഓര്‍മ്മപ്പെടുത്തലിനെ എന്തു വിളിക്കും?

പ്രണയത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

തിമര്‍ത്തു പെയ്യാതെ
പോകുന്നതൊക്കെ മഴയല്ലാതാകുമോ...
ഉള്ളില്‍ അടുക്കി വച്ച തിരകള്‍
ഇളകി മറിഞ്ഞ്
നിലവിളിക്കുന്നതിനെ എന്തു വിളിക്കും?

വിരഹത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

ജാലകത്തിനപ്പുറം
പെയ്തു വീഴുന്ന നനവിനേക്കാള്‍
കണ്ണാടിയില്‍
നിന്‍റെ കണ്ണീരിനു മുകളില്‍
ഉരുകി ചേരുന്ന കാഴ്ചയെ എന്തു വിളിക്കും?

അറിയില്ല.
ഒരാള്‍ എന്നേക്കുമായി
വിട്ടുപോകുമ്പോള്‍
അതിനെ മഴയുടെ പേരിട്ട്‌
എങ്ങിനെ വിളിക്കും?

Tuesday, 15 February 2011

വേരോട്ടം

ഭൂമിക്കടിയില്‍ എന്താണ് സംഭവിക്കുന്നത്?
വേരുകളോട് ചോദിക്കണം.

തേന്മാവിന്‍റെ വേരുകളും
കരിവീട്ടിയുടെ വേരുകളും
അവിഹിതമായി പുണര്‍ന്നു
പ്രണയിക്കുന്നത് കണ്ടെന്ന്‍ ,
അതറിഞ്ഞതിനാലാവണം
വാകമരം
ഒരു പൂമഴ പൊഴിയിച്ചതെന്ന്‍.

കുമാരേട്ടന്‍
വേരുകള്‍ക്കിടയില്‍ പൂഴ്ത്തിവച്ച
നാടന്‍ ചാരായം
മറിഞ്ഞു വീണതുമുഴുവന്‍
കുടിച്ചു തീര്‍ത്തത്
അരയാലിന്‍റെ വേരുകളെന്ന്‍ ,
അതിനാലാവണം
വെളിച്ചപ്പാടിനെ പോലെ
ലഹരിയില്‍ ,ഇലയിളക്കി
അരയാല്‍ ഉറഞ്ഞു തുള്ളിയതെന്ന്.

എലികള്‍ തീര്‍ത്ത മാളങ്ങളിലേക്ക്
വിരലുകള്‍ നീട്ടി
വയസ്സന്‍ പ്ലാവിന്‍റെ വേരുകള്‍
എലിയെ തിന്നാന്‍ വന്ന
ചേരപാമ്പിനെയും
പഴുത്ത ചക്കയുടെ കഥ പറഞ്ഞു
മനംമയക്കിയെന്ന്‍ ,
എലിയും പാമ്പും കൂട്ടുകാരായെന്ന്‍.

മുളക്കാന്‍ കുത്തിയ
പയറുമണിയുടെ ചെറുനാരുകള്‍
വേരുകളാകുന്നത് ,
കൂട്ടുകാരുടെ എണ്ണം കൂടിവരുന്നത്
അതില്‍ മനം നിറഞ്ഞു
മുടി കോതിയൊതുക്കുന്നുണ്ട്
തെങ്ങിന്‍റെ വേരുകളെന്ന്‍ .

ചോദിക്കുമ്പോള്‍
വേരുകള്‍ എല്ലാം പറയണമെന്നില്ല .

അതുകൊണ്ടല്ലേ,
വെട്ടിവീഴ്ത്തിയ ചന്ദനമരത്തിന്‍റെ
വേരുകളുടെ കണ്ണീരുകണ്ട്
അതില്‍ മുങ്ങി, നനഞ്ഞ്
ഒന്നും മിണ്ടാതെ
ഇങ്ങനെ ഇരിക്കുന്നതെന്ന്‍!.

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:2011)



Friday, 4 February 2011

പൊള്ളല്‍

ആശുപത്രിയിലെ
മ്യൂസിയത്തില്‍
പല പല വലുപ്പത്തില്‍
ചില്ലുകുപ്പികളിലടച്ച
പല പല കാലങ്ങളിലെ
ഭ്രൂണഹത്യകള്‍...

ഉപ്പിലിട്ട കണ്ണിമാങ്ങകള്‍ പോലെ
ചുളുങ്ങി ചുരുങ്ങിയാലും
ഉള്ളിലെ ചുന
ഇപ്പോളും
പൊള്ളിക്കുന്നുണ്ട്...

കാഴ്ച  കണ്ടു
തിരികെ മടങ്ങുന്നവരില്‍
ഒരുവള്‍
ആരുമറിയാതെ കണ്ണുതുടക്കുന്നു!