SOLITUDE....

SOLITUDE....

Monday, 9 July 2012

പുള്ളിയാന്‍കുത്തി

ഓരം ചേര്‍ന്ന്‍
കൂട്ടിവച്ച ഓടുകള്‍ക്ക് മുകളില്‍,
അടുക്കിവച്ച പഴയ ഇഷ്ടികകള്‍ക്ക് മീതെ,
അടുക്കളപ്പിന്നിലെ ഓവുചാലിന്
കുറുകെയിട്ട മരപ്പലകക്ക് മീതെ,
ഒളിച്ചു വയ്ക്കാവുന്ന ഇടങ്ങളിലൊക്കെ
പുള്ളി പുള്ളിയായ്‌
കുത്തി കുത്തി
മണ്ണിന്‍റെ
ചെറിയ ചെറിയ കുന്നുകള്‍.

എണ്ണമെടുക്കുമ്പോള്‍
കൂടുതലുണ്ടാകണമെങ്കില്‍
അപ്പുറത്തുള്ളവന്‍റെ
എണ്ണം തകര്‍ക്കേണം.
പുറങ്കാലില്‍ ചവുട്ടിയരച്ചും
അപ്പുറത്താരുമറിയാതെ
തട്ടിത്തെറിപ്പിച്ചും
ചെറുകുന്നുകളൊക്കെ തച്ചുടക്കുന്നു.
എണ്ണത്തിലങ്ങനെ ജയിച്ചുകേറുന്നു!

എണ്ണം കുറഞ്ഞാല്‍
തോറ്റുപോകുമെന്നു
ജീവിതം പഠിപ്പിക്കുന്നതിനാലാകണം
എണ്ണത്തിലേറെ മുന്നേറുന്നവനെ
മുഖത്തുതന്നെ വെട്ടി
മുഖമേയില്ലാതെയാക്കുന്നത്.

(പുള്ളിയാന്‍കുത്തി-ഗ്രാമങ്ങളില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന കുട്ടികളുടെ ഒരു കളി)

അപ്പുറം ഇപ്പുറം

കാണ്പൂരിലെ
ഗംഗയുടെ കരയോടു ചേര്‍ന്ന
ജാജ്മുവിലെ ഇടുങ്ങിയ
ഒരു തെരുവില്‍ നിന്നും
വെയില്‍ മൂക്കുന്നേരത്തിലൊരു വിളി,
"എടാ,ഇവിടെയിപ്പോള്‍
ആകാശചരുവില്‍ പഞ്ഞിമേഘങ്ങള്‍
പല രൂപം തീര്‍ക്കുന്നു;
ആന,മുയല്‍,ഒട്ടകം...
കാണാമോ നിനക്ക്.."

വീടിനു വെളിയില്‍
ഇറങ്ങി നോക്കുമ്പോളുണ്ട്
കാണാം അതെ പഞ്ഞിമേഘങ്ങള്‍
എനിക്ക് മുകളിലും!

നാസിക്കിലെ
മുന്തിരിത്തോട്ടങ്ങളോട് ചേര്‍ന്ന
ഉരുളക്കിഴങ്ങു പാടങ്ങളുടെ
വരമ്പത്തു നിന്നും
നട്ടുച്ചക്ക് വിയര്‍പ്പുപുരണ്ടൊരു വിളി,
"എടാ,ഇവിടെയിപ്പോള്‍
എനിക്ക് ചുറ്റും
കടുകുപൂത്ത മണം,തേനീച്ചകളുടെ മണം..
അറിയുന്നുണ്ടോ നിനക്ക്.."

വീടിനു പുറത്ത്‌
ചെണ്ടുമല്ലി നിറയെ പൂത്തതിന്
കടുകിന്‍ പൂവിന്‍റെ മണം,
തേനീച്ചകളുടെ ഈണം!

തേജ്പൂരിനടുത്ത്
മലഞ്ചരിവിലെ തേയിലതോട്ടങ്ങള്‍ക്കരികിലെ
മുളങ്കാടുകളുടെ തണലിലിരുന്ന്‍
വൈകുന്നേരത്തിലൊരു വിളി,
"എടാ, കൂട് കൂട്ടുന്ന
കുയിലുകള്‍,കുരുവികള്‍,പ്രാവുകള്‍
ആകെ ബഹളമയമാണിവിടെ..
കേള്‍ക്കാമോ നിനക്ക്.."

വീടിനുമപ്പുറം
തേന്മാവിന്‍ കൊമ്പുകളില്‍
കേട്ടൂ കിളികളുടെ
കലഹം പരിഭവം പ്രണയം!

നിന്‍റെ ആകാശം എന്‍റെ ആകാശം
നിന്‍റെ ഭൂമി എന്‍റെ ഭൂമി
ഒരേ കാഴ്ചയുടെ രണ്ടറ്റങ്ങള്‍!
ഒരേ അനുഭവത്തിന്‍റെ
പൊട്ടാത്ത ചരട്.

വീട്

തിരിച്ചു വരുന്നതുവരെ
വീട്
ഓരോരുത്തരുടെയും ഉള്ളിലുണ്ട്.
നടക്കുമ്പോളവര്‍
വീടിനകത്തെ ഓരോ ജനാലക്കാഴ്ചകളും
വാതില്‍പ്പുറത്തെ
വിരുന്നുകാരെയും എത്തിനോക്കുന്നു.

വീട്ടില്‍ നിന്ന്
പുറത്തേക്കുള്ള യാത്രയേക്കാള്‍
പുറത്തുനിന്ന്
വീട്ടിലേക്കുള്ള യാത്രക്ക് ദൂരമേറെ.
റാസല്‍ഖൈമയിലെ
തെരുവുകളില്‍ നിന്നും
സൂറത്തിലെ
ഖലികളില്‍ നിന്നും
കാശ്മീരിലെ
പട്ടാളബങ്കറുകളില്‍ നിന്നും
തൃശ്ശൂര് എത്താന്‍ ഒരേ ദൂരം!

പുറത്തു പോകുന്നതിനേക്കാള്‍
തിരിച്ചു വരുമ്പോളാണ്
വീടിന് കൂടുതല്‍ മണം.
കല്ലടുപ്പില്‍ വെന്തുടഞ്ഞ
ചക്കയലുവ കൂടെ നടക്കും.
കയ്യാലപ്പുറത്തെ
ചെമ്പകം കാതിനു മുകളില്‍
അമര്‍ന്നു കിടക്കും.

തിരിച്ചു വരുന്നതുവരെ
വീട്
ഒരു സ്വപ്നമാണ്.
പടിവാതില്‍ക്കലോളം എത്തി
ഉടഞ്ഞു പോകാവുന്ന ഒന്ന്.

Saturday, 16 June 2012

പുറത്തെ മഴ

പുറത്തെ മഴ,
അകത്തോട്ടു പെയ്യാതെ
പുറത്തു തന്നെ
നനഞ്ഞു നില്‍ക്കുന്നു.
പുറത്തെ കാറ്റ്
ഉള്ളിലോട്ടു വീശാതെ
പുറത്തു തന്നെ
പറന്നു നടക്കുന്നു.
പുറത്തെ വെയില്‍,പുറത്തെ മഞ്ഞ്
പുറത്തെ കാട്,പുറത്തെ മരങ്ങള്‍
പുറത്തെ പക്ഷികള്‍,ശലഭങ്ങള്‍
അകത്തു കേറാതെ
പുറത്തു തന്നെ
മേഞ്ഞു നടക്കുമ്പോള്‍,
പുറത്തു പോയവര്‍
തിരിച്ചു വരുന്നേരം
അകത്തു കേറാനാകാതെ
തടഞ്ഞു നില്‍ക്കുന്നു.

മനസ് തുറക്കുമ്പോള്‍
പുറത്തുള്ളതൊക്കെ അകത്തുമാവാം
അകത്തുള്ളതൊക്കെ പുറത്തുപോരും!

പുറത്തെ മഴ
പുറത്തു പെയ്യുമ്പോള്‍
അകത്തു നിന്നും
പുറത്തു കടക്കുക;നനഞ്ഞു കേറുക.
പുറത്തെ കാറ്റ്
പുറത്തു വീശുമ്പോള്‍
അകത്തു നിന്നും
പുറത്തു പോരുക;പറന്നു നടക്കുക.
പുറത്തെ വെയിലില്‍,പുറത്തെ മഞ്ഞില്‍
പുറത്തെ കാട്ടില്‍,പുറത്തെ മരങ്ങളില്‍
പുറത്തെ പക്ഷികളെ കൂട്ടി
പുറത്തെ ശലഭങ്ങളോട് കൂടി
അകത്തു നിന്നും,കൂടുപൊളിച്ച്
പുറത്തു വരിക;മേഞ്ഞു നടക്കുക.
നടന്നുകൊണ്ടേയിരിക്കുക...
നടന്നുകൊണ്ടേയിരിക്കുക.

ഉപേക്ഷിച്ചു പോകാത്തത്

കടല്‍ത്തിരകള്‍
തീരങ്ങളിലേക്ക് അലച്ചെത്തുന്നത്
പാതിമുറിഞ്ഞല്ല;മുഴുവനോടെയാണ്.
മുഴുവന്‍ ശരീരത്തോടെ തന്നെ
അവ തിരിച്ചുപോകുന്നുമുണ്ട്.
തങ്ങളുടേതായ ഒന്നുമേ
അവശേഷിപ്പിക്കാതെ.

കാറ്റിന്‍റെ മുടിയിഴകള്‍
ഭൂമിയിലേക്ക് ഇരച്ചെത്തുന്നത്
പല പല സംഘങ്ങളായല്ല;ഒറ്റക്കൊരു
ശരീരമായാണ്.
ഉലച്ചും തകര്‍ത്തും
അവ തിരിച്ചുപോകുന്നുമുണ്ട്.
തങ്ങളുടേതായ ഒന്നുമേ
അവശേഷിപ്പിക്കാതെ.

ഭൂമിയിലേക്ക് ഇറങ്ങിവരുന്നതൊക്കെ
അതുപോലെത്തന്നെ
തിരിച്ചുപോകുന്നതായിരിക്കണം പ്രകൃതിനിയമം.

മനുഷ്യര്‍‍,
മനുഷ്യര്‍ മാത്രം മരിച്ചുപോകുമ്പോള്‍,
ശരീരം മാത്രമെടുത്ത്‌
മനസുകളെയെടുക്കാതെ
ഭൂമിയിലുപേക്ഷിച്ചു പോകുന്നതെന്തുകൊണ്ട്?

Friday, 15 June 2012

കുളം

പാടങ്ങള്‍ ഉഴുതുമറിച്ചിരുന്ന രാഘവേട്ടന്‍
മരിക്കാനായി ചാടുമ്പോള്‍
ആമ്പലുകള്‍ നിറഞ്ഞ
അമ്പലക്കുളത്തിനു അതിരുകള്‍ ഉണ്ടായിരുന്നില്ല.
മുട്ടോളം വെള്ളമുള്ള, കൊയ്ത്തുകഴിഞ്ഞ
പാടങ്ങളിലേക്ക്
മീനുകള്‍ക്ക്,കൊറ്റികള്‍ക്ക്
തെളിനീരൊഴുക്കിയിരുന്നു;കുളം.

പാടവരമ്പിലെ
കറുകപ്പുല്‍ക്കൂട്ടം പ്രണയത്തോടെ
അമ്പലക്കുളത്തിലേക്ക് തലയുയര്‍ത്തി
നോക്കുമായിരുന്നു!

പിന്നീടൊരിക്കല്‍,
മീന്‍കാരന്‍ പത്രോസിന്‍റെ ഭാര്യ തെരേസ
മരിക്കാനായി ചാടുമ്പോള്‍
അമ്പലക്കുളത്തിനു പടവുകളും
ചുറ്റിനും കല്‍ക്കെട്ടുകളും ഉണ്ടായിരുന്നു.
ഒഴുക്കില്ലാത്ത വെള്ളത്തില്‍
പായലുകള്‍ ആമ്പലുകളെ ചവുട്ടിയൊതുക്കുമ്പോള്‍
അപ്പുറം,വിളയാത്ത പാടങ്ങളില്‍
ഇഷ്ടികക്കാലം ചുട്ടെടുക്കുമായിരുന്നു.

പാടവരമ്പു നിന്നിടം
വണ്ടികളോടുന്നിടമായി മാറിയിരുന്നു!

കഴിഞ്ഞ ആഴ്ചയില്‍,
കുളത്തില്‍ മുങ്ങിമരിച്ചെന്നു പറഞ്ഞ
മൂന്നാം ക്ലാസുകാരി രമണിയുടെ ശരീരത്തില്‍
ആരുടെയോ കാമം
കത്തിതീര്‍ന്നത്‌ കാണാമായിരുന്നു.
പായലും ചണ്ടിയും ഇടിഞ്ഞിറങ്ങിയ പടവുകളും
അപ്പുറം,പാടം മുഴുവനായ്‌
തിന്നുതീര്‍ത്ത് വണ്ണംവച്ച കെട്ടിടക്കൂട്ടങ്ങളും.

ഇഷ്ടികപ്പാടങ്ങളും
കെട്ടിടക്കൂട്ടങ്ങളും
കല്‍പ്പടവുകളും വകഞ്ഞു മാറ്റി
കുളക്കരയിലെ നനഞ്ഞ മണ്ണില്‍
പൂഴ്ത്തി വച്ച ചൂണ്ടകൊളുത്തും
മണ്ണിരയും വീണ്ടെടുക്കാന്‍
എത്ര ദൂരം,
ഇനിയെത്ര ദൂരം പിറകോട്ടു നടക്കണം?!

Sunday, 3 June 2012

മരുന്ന്‍

ആഴ്ചയില്‍ അഞ്ചു തവണ
രാവിലെ,വെയില്‍ മൂക്കും മുന്നേ
തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കേണം;
മരിച്ചുപോയ മുടിപോലും കഷണ്ടിയില്‍
മനസ്സുനിറഞ്ഞു ഉയിര്‍ത്തുവരും!

ദിവസേന രാവിലെ
വെറും വയറ്റില്‍,ചെറു ചൂടുവെള്ളത്തില്‍
പത്തു ഗ്രാം പൊടി കലക്കി കുടിക്കണം
മൂന്നുമാസം കാത്തിരിക്കേണ്ട, കിട്ടും ഫലം;
മേദസ്സില്ലാത്ത മെലിഞ്ഞൊരു ശരീരം!

നിത്യവും രാത്രിയില്‍
മുഖം നന്നായ്‌ കഴുകിത്തുടച്ച് 
വൃത്തിയായ്‌ പുരട്ടേണം,നന്നായ്‌ ഉറങ്ങേണം
ഏഴേ ഏഴു നാളിനുള്ളില്‍ വന്നിടും 
തിളങ്ങും വെളുത്തുതുടുത്തൊരു മുഖം!

ജപിച്ച കറുത്തനൂല്
കരുതലോടെ കെട്ടണം അരക്കെട്ടില്‍
പതിനാലു നാളുകള്‍ ക്ഷമയോടെ കാക്കണം
പതിനഞ്ചാം നാള്‍മുതല്‍ കാണാം
മൈഥുനശേഷി ബഹുകേമം നിരന്തരം!

അടച്ചുവച്ച മാന്ത്രികകുടം,പറമ്പിലെ 
കിണറുകാണാത്ത മൂലയില്‍
കുഴിച്ചിടണംപോല്‍ ആരുമറിയാതെ,പിന്നെ 
പറയാനുണ്ടോ സൌഭാഗ്യം,ശനിദോഷം മാറീടും
സമ്പത്ത് വരാനെളുപ്പ വഴിയിതത്രേ!

പല പല രൂപത്തില്‍
പല പല ഭാവത്തില്‍
പരസ്യങ്ങളങ്ങനെ,ജീവിതം നിറക്കുമ്പോള്‍
അമ്പത്തൊന്ന് വെട്ടുകളിലൂടെ,
അമ്പത്തൊന്ന് മുറിവുകളായ്
മനുഷ്യാ നീയിനിയും മാറാതെ നില്‍ക്കുന്നു!

എത്ര തവണ ഉള്ളിലേക്ക് കഴിച്ചാലാണ്
എത്ര ആവര്‍ത്തി പുറമേക്ക് പുരട്ടിയാലാണ്
നിന്‍റെയീ,
മനസൊന്ന്‍ നന്നാവുക?