SOLITUDE....

SOLITUDE....

Tuesday, 18 January 2011

മരപ്പാലം

കരയില്‍ നിലക്കുവോളം
മരം
പുഴയെ അറിഞ്ഞില്ല
അറിഞ്ഞതായി ഭാവിച്ചില്ല .
ഒരുനാള്‍
ആരോ
വെട്ടി പുഴയ്ക്കു കുറുകെ
ഒരു പാലമായി ....
മരം പുഴയെ അറിഞ്ഞു .

പുഴ പറഞ്ഞു,
എന്‍റെയും നിന്‍റെയും
ദൂരങ്ങള്‍ക്ക്
ഒരു കൈയകലം മാത്രം..!
ഇടക്ക്, ഒരിളക്കത്തില്‍
ഉയര്‍ന്നു പൊങ്ങി
പുഴ മരത്തെ തൊട്ടു.

അഹന്തകള്‍ ഒതുങ്ങണമെങ്കില്‍
സ്വയം
ഒരു പാലമാകണമെന്ന്
ആരാണ് പറഞ്ഞത്..

Sunday, 16 January 2011

വൃക്ഷാനുഭവങ്ങള്‍

മരം
ആദ്യം പേടിപ്പിച്ചത്
പാണ്ടുപിടിച്ച
ഒരു ചൂരല്‍വടിയുടെ രൂപത്തിലാണ്.
പിന്നെ,അപ്പന്‍
പുളിവാറിന്‍റെ നീറുന്ന ഓര്‍മ്മകള്‍
ആവശ്യത്തിന് തന്നു.

കൊന്നത്തറികള്‍ കൊണ്ട്
അടിച്ചാല്‍
തൊലിയില്‍ പച്ചകുത്താമെന്ന്
കോളേജ് സമരം
കാണിച്ചു തന്നത്,
പ്രണയിനിയെ കാണാന്‍
മുള്‍വേലി
ചാടിയപ്പോള്‍
തുടയില്‍ കോര്‍മ്പ കോര്‍ത്തത്...

മരം
പ്രണയിക്കുക മാത്രമല്ല
പേടിപ്പിക്കുകയും ചെയ്യും.

വീട്ടുവളപ്പിലെ
ഏത് മരത്തിലാവോ
എന്‍റെ ചിത
ഒളിച്ചിരിക്കുന്നതെന്ന്....!

മരം:ചില പാഠഭാഗങ്ങള്‍

ഒരു ചില്ല.
ഒരു സ്വപ്നം .
ഒരു കാറ്റില്‍ ഇളകിയിടറി
വീണു പോകാമീ
ജീവിത പാഠം..!

പാഠം ഒന്ന്

ആദ്യത്തെ ഇല
കൊഴിഞ്ഞു വീണപ്പോള്‍
ഒന്നും പഠിക്കാത്ത കുട്ടി.
ഇപ്പോള്‍,
തായ്‌വേരില്‍ മൂര്‍ച്ച
താണിറങ്ങുമ്പോള്‍
ജീവിതം പഠിച്ചവന്‍ ...

ഒരു മരമായി
ജീവിച്ചു മരിക്കുക
നല്ലൊരു പാഠം തന്നെ!

പാഠം രണ്ട്

തീ പിടിക്കുന്ന ഞരമ്പുകളില്ലെങ്കില്‍
മരം
ഉണങ്ങി തന്നെ കിടക്കും!

പാഠം മൂന്ന്

ആകയാല്‍ ,മരമേ
നിന്‍റെ വന്യമായ നിശബ്ദതയിലേക്ക് തന്നെ
തിരിച്ചു പോവുക.
കനിവ് കെട്ട കാലത്തിന്
തണല്‍ കൊടുക്കാതെ.

പോവുക,
അടിവേരുകളെ ഉലക്കാത്ത മണ്ണിലേക്ക്,
അവിടെ-
കൈ വിരിച്ചു പിടിച്ച്,
ഒരാകാശം കണ്ണില്‍ നിന്നും മറച്ച്,
കാറ്റിന്നിരമ്പലില്‍ ഉലഞ്ഞ്,
താഴോട്ടൊരു പ്രണയത്തിന്‍
തളിരില പൊഴിയിച്ച്,
ഉറുമ്പുകള്‍ക്ക് ,
ശലഭങ്ങള്‍ക്ക് , കിളികള്‍ക്ക്,
അണ്ണാറക്കണ്ണന്...
കളി വീടൊരുക്കുക.

മനുഷ്യന്‍
നിന്നെക്കുറിച്ച്  സ്വപ്നം കാണട്ടെ.

പാഠം നാല് 

സ്വപ്ങ്ങള്‍ക്ക് മീതെ
കുട
പിടിക്കാനാണെങ്കില്‍
അല്ലയോ മരമേ,
എനിക്ക് നിന്നെ വേണ്ട.

വിശാലമായൊരു
ആകാശമുള്ളപ്പോള്‍.

മരം പറഞ്ഞു,
മഴ പെയ്യുമ്പോള്‍ നീ
എന്ത് ചെയ്യും?

തിരിച്ചു വരാതിരിക്കാനാകില്ല
നിനക്ക്,
നിന്‍റെ പ്രണയത്തിനും....


പാഠം അഞ്ച്

മരങ്ങളില്‍ നിന്ന് താഴോട്ട്
തൂങ്ങി കിടന്ന്
പൂക്കളും കായ്‌കളും
ചങ്ങാത്തം കൂടാറുണ്ട്.
അവരുടെ മുഖത്ത്
തട്ടിയും ഉമ്മ കൊടുത്തും
ഒരു ബാല്യം
ഓര്‍മ്മയിലിന്നും പച്ചപ്പോടെ .....

കൂടെ,
തെക്കേതിലെ
രുക്മിണി ചേച്ചിയുടെ
തൂങ്ങിയാടിയ
കാലുകളും.

മരങ്ങള്‍ക്ക് 
ആരോടും പക്ഷഭേദമില്ല.

പാഠം ആറ്‌

ഇല
മരത്തിന്‍റെ ജാതകമെഴുതിയ
കൈപ്പത്തി!

പാഠം ഏഴ്

ചിലപ്പോള്‍ മരം
അങ്ങിനെയാണ്
ഒരു തണല്‍ പോലും തരാതെ
നീണ്ടു നിവര്‍ന്നങ്ങനെ
കിടക്കും.

മണ്ണില്‍ നിന്നും അറുത്തുമാറ്റിയ
പൊക്കിള്‍ കൊടിയെ ഓര്‍ത്ത്.

മരത്തിന്‍റെ ചരിത്രം
സൂക്ഷിക്കുന്നത് ആരാണ്.
ഉപേക്ഷിക്കപ്പെട്ട
അടിവേരുകളോ..?

പാഠം എട്ട്

ഓ, ബോണ്‍സായ്‌
നീ
തിര തള്ളലിനെ പുറത്തുവിടാനാകാതെ
ഉളം കൈയിലൊതുങ്ങി പോയ
ഒരു സ്വപ്നം.

പാഠം ഒമ്പത്‌

മരത്തില്‍ നിന്നും
മരക്കുരിശിലേക്കുള്ള ദൂരം
കടന്നു പോകേണ്ടത്
അറക്കവാളിന്‍റെ
പല്ലുകള്‍ക്കിടയിലൂടെയാണ്.

പാഠം പത്ത്

ഒരു മരത്തിന്‍റെ
സ്വപ്നത്തില്‍
ആദ്യം കടന്നു വരുന്ന നിറം
പച്ച ആയിരിക്കണം.
പിന്നാലെ,
മഞ്ഞ,നീല,ചുവപ്പ്...
അങ്ങനെ.

ചാരത്തിന്‍റെ നിറം
എന്തുകൊണ്ട്
മരം ഇഷ്ടപ്പെടുന്നില്ല!

പാഠം പതിനൊന്ന്

തൊട്ടാവാടി ,
നീയൊരു മരമാകാതിരുന്നത്
എത്ര നല്ലത്.
ഇല്ലെങ്കില്‍
നിന്‍റെ പരിഭവം
തൊട്ടറിയാന്‍
ഞാനൊരു മരംകേറി
ആകേണ്ടി വന്നേനെ..!

പാഠം പന്ത്രണ്ട്

തൊലിയുരിയപ്പെടും മുമ്പ്
മരം
അവസാനത്തെ
ഒരു തുള്ളി നീര്
മണ്ണിലേക്ക് ഒഴുക്കി.
നാളെ,
കിളിര്‍ത്തു ഉണര്‍ന്നേക്കാവുന്ന
വേരുകളിലോന്നിലേക്ക്..

മുറിച്ചു മാറ്റപ്പെട്ട
വേരുകളെ
നോക്കിയീട്ടുണ്ടോ.
മുറിഞ്ഞ നാവിന്‍ തുമ്പില്‍
കരുതി വച്ചൊരു തുള്ളി
വെള്ളം!


പാഠം പതിമൂന്ന്

എഴുതാനെടുത്ത
വെള്ള പേപ്പറില്‍
നീലിച്ച
ഒരു കൂട്ടം ഞരമ്പുകള്‍ കണ്ടു.
പേനത്തുമ്പ് കൊണ്ടപ്പോള്‍
ആര്‍ത്തിയോടെ
മഷി കോരിക്കുടിക്കുന്നു.

വെള്ളം കിട്ടാതെ
മരിച്ചു വീണ
ഏതോ മരം...!

Thursday, 23 December 2010

കലണ്ടറിനോട് ചോദിക്കൂ..

പുരികം ചുളിക്കില്ലെന്നേയുള്ളൂ
മരിച്ചു പോയ അപ്പന്‍റെ
അതെ കത്തുന്ന നോട്ടം
വീട്ടിലെ ഏതു മൂലയില്‍ ഒളിച്ചാലും
വിടാതെ നീയെന്നെ ...

പാല്‍ കണക്ക്‌ , പത്ര കണക്ക്‌, വാടക
കറന്‍റ് ബില്‍ , ഫോണ്‍ നമ്പര്‍
കൂടി കുഴഞ്ഞതിനിടയില്‍ തല നീട്ടുന്ന
പേരുകള്‍ വിലാസങ്ങള്‍ .
കുട്ടികളെ പേടിപ്പിക്കാന്‍
പരീക്ഷ തീയതികള്‍ .
ചുവന്ന വളയത്തില്‍ പൊതിഞ്ഞ്
ഭാര്യയുടെ മാസമുറ കണക്കുകള്‍.
എവിടെയും, വിടാതെ നീയെന്നെ...

സൂക്ഷിച്ചു വയ്ക്കണം
അപ്പന്‍ പറയാറുണ്ട്‌.
ഓരോ കലണ്ടറിനു പിന്നിലും
പതുങ്ങി കിടന്ന്
ഒരു ചരിത്രമുറങ്ങുന്നുണ്ടെന്ന് .
ഓര്‍മ്മയിലെത്താത്തത്
വായിച്ചെടുക്കാന്‍ നാം
തിരിച്ചു പോകുന്ന ഇടം.
എന്നീട്ടും പഴയതൊക്കെ
വില്‍ക്കാനാണ് തോന്നിയത്.

ഇന്നലെ,
പലചരക്ക് കടയില്‍ വിറ്റുകളഞ്ഞ
പഴയ പത്രക്കൂട്ടത്തില്‍ നിന്നും
പഴയൊരു ഡിസംബര്‍
ശര്‍ക്കര പൊതിഞ്ഞ്
വീട്ടില്‍ തിരിച്ചെത്തി.
കൂടെ;
മറക്കണമെന്നു കരുതിയ
ഒരു പേരും വിലാസവും.

പ്രണയമെന്താണിങ്ങനെയൊക്കെ
തിരിച്ചു വരുന്നത്!

(മലയാള നാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:ലക്കം-ഡിസംബര്‍ 2010)

പാലം

ആലോചിക്കാനുള്ള സമയം തരും
മറുകരയെ കുറിച്ച്
വീണ്ടുവിചാരം നല്ലതെന്നും പറയും
മുന്നോട്ടു വച്ച ഉത്സാഹത്തെ
പിറകില്‍ നിന്നും പിടിച്ചു വലിക്കുന്ന
ഉള്ളിലെ കൊളുത്തായി ...പാലം.

വറ്റിയ പുഴയുടെ
ഉണങ്ങി വരണ്ട പാടുകള്‍
വിദഗ്ദ്ധമായി തന്നെ അത് മറച്ചു പിടിക്കുന്നു.
അതുപോലെ,അലറിതിമര്‍ക്കുന്ന പുഴയുടെ
ഇളക്കങ്ങളെയും.
താഴെയെന്തായിരിക്കുമെന്ന
ജിജ്ഞാസയില്‍ ഉടക്കി നില്‍ക്കും
ജീവിതം;അല്പനേരം.

പ്രണയം
ഈ പാലത്തിലൂടെയുള്ള
വീണ്ടുവിചാരമില്ലാത്ത ഒരു സവാരി!

Thursday, 16 December 2010

പല വിധം വഴികള്‍

ഏതു തിരഞ്ഞെടുക്കണം ?

ഒരു കയര്‍ത്തുമ്പിലോ സാരിക്കഷ്ണത്തിലോ
ഒതുക്കി തീര്‍ക്കണം.
പിടഞ്ഞു പിടഞ്ഞു,കണ്ണ് തള്ളി
നാക്ക് കടിച്ചു പിടിച്ച്....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

ഒരു കുപ്പി വിഷമായാലോ
എളുപ്പമാകും യാത്ര.
നെഞ്ച് പൊള്ളി,പരവേശം കൊണ്ട്
ചോര തുപ്പി,കാട്ടുപറമ്പില്‍ ചീഞ്ഞളിഞ്ഞങ്ങനെ ....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

കിണറ്റിലേക്കോ കുളത്തിന്‍റെ ആഴങ്ങളിലേക്കോ
ഊളിയിട്ടങ്ങിനെ പോകണം.
വെള്ളം കുടിച്ചു പൊട്ടാറായ
മുഖമിരുണ്ട,ചീര്‍ത്തുരുണ്ട രൂപം...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

പറന്നു വരുന്ന തീവണ്ടിയുടെ മുന്നിലേക്ക്‌
പറന്നു  തന്നെ വീഴണം.
ചിതറി തെറിച്ച്,കാലുകളവിടെ
തലയിവിടെ,തുണി കീറിപ്പറിഞ്ഞു
മുലകള്‍ പുറത്ത്‌ ....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

കൈത്തണ്ടിലൂടെ,ഞരമ്പിലൂടെ കത്തിയോടിച്ചു
ഒഴുക്കി കളയണം.
ബോധം മറയുമ്പോള്‍,ചോരയില്‍ കുളിച്ച്
ഭംഗിയായി കിടക്കാനാകുമോ...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

പലനില കെട്ടിടമോ,ആത്മഹത്യാ മുനമ്പോ
താഴോട്ടു,തല കീഴായി  പറക്കാം.
തട്ടിത്തകര്‍ന്നു,ചിന്നിച്ചിതറി
രൂപമില്ലാതെ...പക്ഷെ,
ഇടക്കെങ്ങാനും ഉടക്കി നിന്നാലോ
കഴുകന്മാര്‍ കൊത്തിവലിച്ച് ,വികൃതമായി...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

തിരഞ്ഞെടുക്കാന്‍ വിഷമം തന്നെ.
ഇനി,കുട്ടികളെ കെട്ടിപിടിച്ച്
നന്നായൊന്ന് ഉറങ്ങണം.

(ആത്മഹത്യാ ചിന്തയില്‍ നിന്നും പിറകോട്ടു നടന്ന എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിക്കുന്നു...)

Thursday, 9 December 2010

ഊണ് മേശ

ഊണ് മേശ-
സിഗ്നലുകളില്ലാത്ത,പല പല വഴികള്‍
ഒന്നിക്കുന്ന
ഇടം.
 ഊണിനോടൊപ്പം
ആവലാതികളും വിളമ്പാവുന്ന,
വട്ടത്തിലും
ചതുരത്തിലും
മുഖത്തോടു മുഖം നോക്കാതെ
പാത്രത്തിലേക്ക്,ഇലയിലേക്ക്
ഊളിയിടാവുന്ന
വീടിനുള്ളിലെ കുമ്പസാര കൂട്.