SOLITUDE....

SOLITUDE....

Thursday, 16 December 2010

പല വിധം വഴികള്‍

ഏതു തിരഞ്ഞെടുക്കണം ?

ഒരു കയര്‍ത്തുമ്പിലോ സാരിക്കഷ്ണത്തിലോ
ഒതുക്കി തീര്‍ക്കണം.
പിടഞ്ഞു പിടഞ്ഞു,കണ്ണ് തള്ളി
നാക്ക് കടിച്ചു പിടിച്ച്....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

ഒരു കുപ്പി വിഷമായാലോ
എളുപ്പമാകും യാത്ര.
നെഞ്ച് പൊള്ളി,പരവേശം കൊണ്ട്
ചോര തുപ്പി,കാട്ടുപറമ്പില്‍ ചീഞ്ഞളിഞ്ഞങ്ങനെ ....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

കിണറ്റിലേക്കോ കുളത്തിന്‍റെ ആഴങ്ങളിലേക്കോ
ഊളിയിട്ടങ്ങിനെ പോകണം.
വെള്ളം കുടിച്ചു പൊട്ടാറായ
മുഖമിരുണ്ട,ചീര്‍ത്തുരുണ്ട രൂപം...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

പറന്നു വരുന്ന തീവണ്ടിയുടെ മുന്നിലേക്ക്‌
പറന്നു  തന്നെ വീഴണം.
ചിതറി തെറിച്ച്,കാലുകളവിടെ
തലയിവിടെ,തുണി കീറിപ്പറിഞ്ഞു
മുലകള്‍ പുറത്ത്‌ ....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

കൈത്തണ്ടിലൂടെ,ഞരമ്പിലൂടെ കത്തിയോടിച്ചു
ഒഴുക്കി കളയണം.
ബോധം മറയുമ്പോള്‍,ചോരയില്‍ കുളിച്ച്
ഭംഗിയായി കിടക്കാനാകുമോ...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

പലനില കെട്ടിടമോ,ആത്മഹത്യാ മുനമ്പോ
താഴോട്ടു,തല കീഴായി  പറക്കാം.
തട്ടിത്തകര്‍ന്നു,ചിന്നിച്ചിതറി
രൂപമില്ലാതെ...പക്ഷെ,
ഇടക്കെങ്ങാനും ഉടക്കി നിന്നാലോ
കഴുകന്മാര്‍ കൊത്തിവലിച്ച് ,വികൃതമായി...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

തിരഞ്ഞെടുക്കാന്‍ വിഷമം തന്നെ.
ഇനി,കുട്ടികളെ കെട്ടിപിടിച്ച്
നന്നായൊന്ന് ഉറങ്ങണം.

(ആത്മഹത്യാ ചിന്തയില്‍ നിന്നും പിറകോട്ടു നടന്ന എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിക്കുന്നു...)

Thursday, 9 December 2010

ഊണ് മേശ

ഊണ് മേശ-
സിഗ്നലുകളില്ലാത്ത,പല പല വഴികള്‍
ഒന്നിക്കുന്ന
ഇടം.
 ഊണിനോടൊപ്പം
ആവലാതികളും വിളമ്പാവുന്ന,
വട്ടത്തിലും
ചതുരത്തിലും
മുഖത്തോടു മുഖം നോക്കാതെ
പാത്രത്തിലേക്ക്,ഇലയിലേക്ക്
ഊളിയിടാവുന്ന
വീടിനുള്ളിലെ കുമ്പസാര കൂട്.

പുതിയ കണ്ണട

പുതിയ കണ്ണടയാണ്.
മനസ്സ്‌ പറയുന്നു,
ഒരൊറ്റ ഫ്രെയിമിനകത്ത്
കാഴ്ചകളെ ഒതുക്കരുതെന്ന്.
അതുകൊണ്ടാവണം
രാത്രിയില്‍,കിടപ്പറയില്‍
ഭാര്യയുടെ നഗ്നതയില്‍ തിരയുന്നത് ....
കാമിനിയുടെ ഉടല്‍!

കൊളുത്ത്

നിദ്രയെ തോല്‍പ്പിക്കാനാകും
പക്ഷേ,നീ വിതറിയിട്ടുപോയ
നിശ്ചലതയുടെ
ചൂണ്ട കൊളുത്തുകളില്‍ നിന്ന്
എങ്ങിനെ വിടുതി നേടും?
ആഴങ്ങളിലേക്ക്,
ആഴങ്ങളിലേക്ക് അവയെന്നെ
വിടാതെ പിന്തുടരുമ്പോള്‍...

ഉരുകിയൊലിച്ച്
തികച്ചും ശൂന്യമായ ഒരു നിമിഷത്തില്‍ ,
അകക്കണ്ണില്‍
ഫ്രീസ് ചെയ്യപ്പെട്ട്,
മായ്ച്ചുകളയാനാവാതെ
നീ .

Monday, 15 November 2010

പുക

പുകയഴിക്കും അടുപ്പിനുമിടയിലെ
ഇടനാഴിയില്‍
എത്രനാള്‍ നിശബ്ദമായി ഇരിക്കാനാകും നിനക്ക് ,
പുറത്തുകടന്ന്
ചുരുളുകളായ് അലഞ്ഞുതിരിയാതെ.

കെറുവിച്ച പെണ്ണിന്‍റെ
മുറുമുറുപ്പിന്‍ ചകിരിയില്‍ നീറി നീറി,
തീയാളും മുമ്പ് ഒളിച്ചു കടന്ന്,
പിണക്കം തീര്‍ക്കാന്‍
വാരിയെടുക്കും മുമ്പ് ,
കൈവിരലുകളില്‍ നിന്നും വഴുതി മാറി
പിടി തരാതെ
ഊതിയൊതുക്കാനാവാതെ
നിന്‍റെ കറുത്ത മേനി...

വെറുതെയൊന്നു വീശുമ്പോഴേക്കും,
നിന്‍റെ ചുരികയിന്നെന്‍റെ
കണ്ണ് നീറ്റിക്കുന്നു

Saturday, 6 November 2010

തിരിച്ചു പോകുമ്പോള്‍

തിരിച്ചു പോകണം,
വീട്ടിലേക്കു പോകണം.

വഴി ഇഴ പിരിഞ്ഞു കിടക്കുമ്പോള്‍
കാണാനില്ല പാടവരമ്പ്,
കൈത പൂത്ത പറമ്പ് ....
മുള്‍വേലിയിലൊളിച്ച കാട്ടുമൈന,
കാക്കിനിക്കറിന്‍റെ ഉള്ളിലൊളിപ്പിച്ച
ചൂടുള്ള കിളിമുട്ട ,
കപ്പലണ്ടി മിട്ടായി മധുരം ..
യാത്ര പറയുന്നേരം,
തിരിച്ചു വരുമ്പോള്‍ കാണാനായി
കരുതി വച്ച മഷിത്തണ്ട് ,നീലനിറം ...

തിരിച്ചു പോകണം,
വീട്ടിലേക്ക് പോകണം.

വഴി പിന്നെയും പിരിയുമ്പോള്‍
കാണാനില്ല വഴിക്കല്ല് ,
കല്ലില്‍ കോറിയിട്ട കൌമാരം.
ഇടച്ചാലില്‍ ഇളകിയിളകി പരല്‍മീനുകള്‍,
വെള്ളാരങ്കല്ല് ,വളപ്പൊട്ട്,തീപ്പെട്ടി പടം ...
തിരിച്ചു വരുമ്പോള്‍ കാണാനായി
കരുതി വച്ച ചുവന്ന പൊട്ട് ,കണ്മഷി...

തിരിച്ചു പോകണം
വീട്ടിലേക്ക് പോകണം

വഴി പിരിഞ്ഞു നടന്നെത്തിയത്
മരുഭൂമി ,വരണ്ട കൈക്കുറിപ്പുകള്‍ ...
പകലില്ലാത്ത രാത്രിയില്ലാത്ത
നീണ്ട കൈവഴികള്‍ ,യാത്രകള്‍
ഒരേ മുഖമുള്ള  സഹയാത്രികര്‍
ഒളിപ്പിച്ചു വച്ച ആവലാതികള്‍ ,
പ്രണയം ,തൃഷ്ണ ,ജീവിതം....

തിരിച്ചു പോകണം
വീടുണ്ടാകുമോ അവിടെ ...?

Friday, 5 November 2010

തണല്‍ മറയുന്നതെവിടെ?

വിവ‌സ്ത്രമായ കൊമ്പുകള്‍ കുലുക്കി
മരം പരിഭവിച്ചു,
ഇതവര്‍ എടുത്തത് തന്നെ .
താഴെ,വീണുകിടന്ന ഇലകള്‍ പറഞ്ഞു
ഇല്ല ഇല്ല ഞങ്ങള്‍ കണ്ടില്ല.
വഴിപോക്കന്‍ കാറ്റ്
മരക്കൊമ്പുകളുടെ നഗ്നതയില്‍
തലോടിയങ്ങിനെ മിണ്ടാതെ നില്‍ക്കുമ്പോള്‍,
മണ്ണിനടിയില്‍ നിന്നും
തല പുറത്തു കാട്ടിയ
വേരുകള്‍ക്കറിയാം സത്യം,
കൊഴിഞ്ഞു വീണ
ഓരോ ഇലയുടെ അടിയിലും
അതുണ്ടെന്ന് ...

ഈ ലോകത്തെ വിശ്വസിക്കാനാവില്ല .
നോക്കണം-
കൊഴിഞ്ഞു വീണ ഓരോ ഇലയുടെ
അടിയിലും
ഇഷ്ടപ്പെട്ട്,കൂടെ കൊണ്ടുവന്ന
ഒരു പിടി തണല്‍.