SOLITUDE....

SOLITUDE....

Saturday, 11 August 2012

ഒറ്റക്ക് ഒരു ലോകം

ഒറ്റക്ക് നടക്കുന്നവന്‍
ആര്‍ക്കും പകുത്തു കൊടുക്കാതെ 
ഭൂമിയെ കൂടെ നടത്തുന്നു.
വഴിയരികിലെ മരക്കൊമ്പില്‍ നിന്നും
അടര്‍ന്നു വീഴുന്ന ഒരിലയുടെ
തലയോട് തകരുന്ന ശബ്ദം
ഒരു നിലവിളി പോലെ
അവനെയെപ്പോളും അലട്ടികൊണ്ടിരിക്കും.

ഒറ്റക്ക് നടക്കുന്നവന്‍
ഏറ്റവും കൃത്യമായി കുമ്പസാരിക്കുന്നുമുണ്ട്;
അവനും ഭൂമിക്കുമിടയില്‍
ദൂരങ്ങളില്ലാതിരിക്കേ,
തുറന്നുപറച്ചിലുകള്‍ എത്രയെളുപ്പം...!
വഴിയരികിലെ മുള്‍വേലിയില്‍
പടര്‍ന്നു പൂത്ത മുല്ലവള്ളികളില്‍
മുഖം ചേര്‍ത്ത്
ഒരു കുമ്പസാരക്കൂടിനോടെന്നപോല്‍
അവന്‍ ഉള്ളു തുറക്കും;
പാതി വഴിയില്‍ ഉപേക്ഷിച്ചുപോയ
ഒരു സൌഹൃദത്തെ കുറിച്ച്,
ഒരു പ്രണയത്തെ കുറിച്ച്...

കൂട്ടം കൂടി നടക്കുന്നവര്‍
ഭൂമിയെ പകുത്തു കൈമാറുമ്പോള്‍,
ഒറ്റക്ക് നടക്കുന്നവന്‍
തന്‍റെ ലോകം തിരിച്ചു പിടിക്കുന്നത്‌
ഭൂമിയുടെ തോളില്‍
കൈകോര്‍ത്തു നടക്കുമ്പോളാണല്ലോ!

ഒറ്റക്ക് നടക്കുന്നവന്‍
ഒറ്റക്കാണെന്നു കരുതരുത്‌;
അവനോട് ചേര്‍ന്ന്
ഒരു ലോകവും കൂടെയുണ്ട്-
നമ്മുടെ കാഴ്ചകളില്‍ തെളിഞ്ഞു കാണാത്തത്!

Saturday, 4 August 2012

ഭൂമി:ഒരു പാചക വിധി

ഒരു കുടന്നയോളം മണ്ണ്,
ചെറുതായി ചെറുതായി
മുറിച്ചെടുത്ത ആകാശം,
കൈക്കുമ്പിളില്‍ ഒതുങ്ങാവുന്ന
ഇത്തിരി പഞ്ഞിമേഘങ്ങള്‍,
വിരല്‍ തൊട്ടാല്‍,തൊട്ടറിയാവുന്ന
ഒരു കൈപ്പിടി പച്ചപ്പ്.
നീളത്തില്‍ നെടുങ്ങനെ നിര്‍ത്താവുന്ന
തണ്ടിന്‍ കനമുള്ള കുറുമ്പി മരങ്ങള്‍,
ഒരു നുള്ള് പൂക്കള്‍ ശലഭങ്ങള്‍
പറവകള്‍ നാല്‍ക്കാലികള്‍.
കുഴച്ചു കുഴച്ചു
വേരുകളിറിങ്ങാന്‍ പാകമായ
കണ്ണോളം ഉയരത്തിലൊരു കുന്ന്,
ആവോളം വെള്ളം വേണം 
ഉറവകള്‍ ഉണരും വരെ.
ഒരു മൂക്കോളം മണം
ഒരു ചെവിയോളം ഒച്ച
ഒരു കണ്ണോളം നിറങ്ങള്‍
ഒരു ചുണ്ടോളം പാട്ട്
ഇരുകൈകള്‍ ചേര്‍ത്തുപിടിച്ചാല്‍
കിട്ടും ചൂട് അരയളവ്
നന്നായി മൂത്ത ഇത്തിരി സ്നേഹം
നന്നായി പഴുത്ത ഇത്തിരി പ്രണയം
പാകമാകാത്ത ഇത്തിരി പരിഭവം
ഒരു ദീര്‍ഘ ശ്വാസത്തോളം കാറ്റ്
ഒരു കണ്ണീര്‍പുഴ
നിറയുവോളം മഴനീര്.

ഒന്നും കൂട്ടിയിളക്കരുത്
ഒന്നും അടര്‍ത്തി മാറ്റുകയുമരുത്
ഉള്ളിലാണ് പാകമാക്കേണ്ടത്

ഇത്രയുമായാല്‍
മണമുള്ള മധുരമുള്ള 
ഭൂമിയാകും.
തൊട്ടുനോക്കാം തൊട്ടറിയാം
അത്രമാത്രം,
അതിനുമപ്പുറം
തിന്നു തീര്‍ക്കരുത്;ഭൂമിയല്ലേ!

വര

കരിക്കട്ടകൊണ്ട്,
ചുവരില്‍ കോറിയിട്ട
തത്തകളുടെ കൂട്ടം
ചുവരുവിട്ടു ആകാശത്തെത്തേടി
പറന്നു പറന്നു പോയി!

കുറ്റിപെന്‍സില്‍കൊണ്ട് 
പുസ്തകത്താളില്‍ വരഞ്ഞുവച്ച
നക്ഷത്രക്കുഞ്ഞുങ്ങള്‍
ഇരുളുവന്നപ്പോള്‍ ആകാശത്തെത്തേടി
നടന്നു നടന്നു മറഞ്ഞു!

ജലച്ചായത്താല്‍,ജീവന്‍ പകര്‍ന്ന
പരല്‍മീനുകള്‍
ചിത്രത്താളില്‍ പിടഞ്ഞുണര്‍ന്നു
വഴുതി വഴുതി
പിടിതരാതെ ജലാശയംത്തേടി
നീന്തി നീന്തി മറഞ്ഞു!

മരങ്ങളെ വരച്ചാല്‍
അവ കാട്ടിലേക്കോടും,
പുഴകളെ വരച്ചാല്‍
അവ കടലിലേക്കോടും,
പൂക്കളെ വരച്ചാല്‍
അവ ഉദ്യാനങ്ങളിലേക്കോടും.

അതിരുകളില്ലാത്ത
പ്രപഞ്ചത്തിന്‍റെ ഇരുളുകളിലേക്ക്
ഓടി മറഞ്ഞാലോ
എന്നു പേടിച്ചീട്ടാണ്,ഇപ്പോള്‍
ഭൂമിയെ വരക്കാറില്ല!

നാരങ്ങ സോഡ

കാര്‍ബണ്‍ ഡയോക്സൈഡാണെങ്കിലും
കരളേ, അതു നീ
പ്രണയം പുരട്ടിയെന്‍ മുഖത്തൂതും
തൂവലിന്‍  സ്പര്‍ശമല്ലേ!

അതിനെയൊരു കുപ്പിയില്‍
മന്ത്രമോതിയാവാഹിച്ചു ഞാന്‍
നുരഞ്ഞു പൊന്തും കാമനകള്‍
അമര്‍ത്തിയമര്‍ത്തി വച്ചൊരുനാ-
ളൊരു വിരല്‍ത്തുമ്പിന്‍ അടക്കമില്ലാ
കാമാവേഗത്താല്‍ ആഞ്ഞമര്‍ത്തിയും 
പതഞ്ഞും തിളച്ചുയര്‍ന്നും
പിന്നെയൊരു ചഷകത്തില്‍ പകര്‍ന്നും
അതിലൊരു നാരങ്ങ നീരിന്‍
ഉശിരു വിളമ്പിയും
നാവിനു രസമേകാനിത്തിരി
ഉപ്പിന്‍ ഉടലു കുടഞ്ഞും
നിന്നെയപ്പാടെ മോന്തും മാതിരി
ഒരൊറ്റ കവിളില്‍ ആവാഹിച്ചും.

ഒരിക്കിളില്‍
നിന്‍റെ പ്രണയം
നെഞ്ചില്‍ നിന്നും
വിടുതല്‍ നേടി 
മൂക്കോളം മുട്ടുന്നു
കണ്ണോളം നിറയുന്നു!

മഴ

വെയില്‍ചാഞ്ഞ നേരത്ത്
കടല്‍ കടന്നു വന്ന വിളിയില്‍
ഇടവഴിയിലൂടെ
അച്ചടക്കമില്ലാതെ പെയ്തു വീഴുന്ന
മഴയുടെ താളം.
കൂട്ടുകാരന്‍റെ വാക്കുകളില്‍
കുട്ടിക്കാലത്ത്
കൂട്ടത്തോടെ കുടിച്ചു തീര്‍ത്ത
മഴയുടെ മണം.
'നീയിപ്പോളും മഴ നനയുകയാണോ?'
അതേടായെന്ന മൂളലില്‍
കാല്‍വിരലുകളില്‍ മഴനനവ്‌
ഇക്കിളി കൂട്ടിയോ
എന്നൊരു തോന്നലും!


ഇരുള്‍ വീണ നേരത്ത്
കടല്‍ കടന്നു വന്ന വിളിയില്‍
ഓടിന്‍പാത്തികള്‍
നിറഞ്ഞു കവിഞ്ഞു പെയ്തു വീഴുന്ന
മഴയുടെ ഒച്ച.
കൂട്ടുകാരിയുടെ വാക്കുകളില്‍
മഴവെള്ളത്തിന്‍റെ,
കുസൃതിയുടെ ഇളക്കങ്ങള്‍.
'നീയിപ്പോളും മഴ നനയുകയാണോ?'
അതെയെന്ന മൂളലില്‍
മഴ തൊട്ടുതലോടുന്ന
അവളുടെ മേനിയുടെ
ഉയര്‍ച്ച താഴ്ചക്കാഴ്ചകള്‍...
ശരീരം ചൂടുപിടിക്കുന്നുണ്ട്!

നിനക്കുമ്പോളൊക്കെ
ഒരാകാശം കടന്നു വരും
അതിലൊക്കെ ഒരുകൂട്ടം
കാര്‍മേഘങ്ങള്‍ കടന്നു വരും
തണുത്ത കാറ്റിനോടൊപ്പം 
അവയൊക്കെ
ഉരുകിയുരുകി
ചന്നം പിന്നം
തുള്ളി തുള്ളിയായ്‌
പെയ്തു വീഴുന്നതു കൊണ്ടല്ലേ
നിന്നെ ഞാന്‍
മഴയെന്നു വിളിക്കുന്നത്‌!

Monday, 9 July 2012

പുള്ളിയാന്‍കുത്തി

ഓരം ചേര്‍ന്ന്‍
കൂട്ടിവച്ച ഓടുകള്‍ക്ക് മുകളില്‍,
അടുക്കിവച്ച പഴയ ഇഷ്ടികകള്‍ക്ക് മീതെ,
അടുക്കളപ്പിന്നിലെ ഓവുചാലിന്
കുറുകെയിട്ട മരപ്പലകക്ക് മീതെ,
ഒളിച്ചു വയ്ക്കാവുന്ന ഇടങ്ങളിലൊക്കെ
പുള്ളി പുള്ളിയായ്‌
കുത്തി കുത്തി
മണ്ണിന്‍റെ
ചെറിയ ചെറിയ കുന്നുകള്‍.

എണ്ണമെടുക്കുമ്പോള്‍
കൂടുതലുണ്ടാകണമെങ്കില്‍
അപ്പുറത്തുള്ളവന്‍റെ
എണ്ണം തകര്‍ക്കേണം.
പുറങ്കാലില്‍ ചവുട്ടിയരച്ചും
അപ്പുറത്താരുമറിയാതെ
തട്ടിത്തെറിപ്പിച്ചും
ചെറുകുന്നുകളൊക്കെ തച്ചുടക്കുന്നു.
എണ്ണത്തിലങ്ങനെ ജയിച്ചുകേറുന്നു!

എണ്ണം കുറഞ്ഞാല്‍
തോറ്റുപോകുമെന്നു
ജീവിതം പഠിപ്പിക്കുന്നതിനാലാകണം
എണ്ണത്തിലേറെ മുന്നേറുന്നവനെ
മുഖത്തുതന്നെ വെട്ടി
മുഖമേയില്ലാതെയാക്കുന്നത്.

(പുള്ളിയാന്‍കുത്തി-ഗ്രാമങ്ങളില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന കുട്ടികളുടെ ഒരു കളി)

അപ്പുറം ഇപ്പുറം

കാണ്പൂരിലെ
ഗംഗയുടെ കരയോടു ചേര്‍ന്ന
ജാജ്മുവിലെ ഇടുങ്ങിയ
ഒരു തെരുവില്‍ നിന്നും
വെയില്‍ മൂക്കുന്നേരത്തിലൊരു വിളി,
"എടാ,ഇവിടെയിപ്പോള്‍
ആകാശചരുവില്‍ പഞ്ഞിമേഘങ്ങള്‍
പല രൂപം തീര്‍ക്കുന്നു;
ആന,മുയല്‍,ഒട്ടകം...
കാണാമോ നിനക്ക്.."

വീടിനു വെളിയില്‍
ഇറങ്ങി നോക്കുമ്പോളുണ്ട്
കാണാം അതെ പഞ്ഞിമേഘങ്ങള്‍
എനിക്ക് മുകളിലും!

നാസിക്കിലെ
മുന്തിരിത്തോട്ടങ്ങളോട് ചേര്‍ന്ന
ഉരുളക്കിഴങ്ങു പാടങ്ങളുടെ
വരമ്പത്തു നിന്നും
നട്ടുച്ചക്ക് വിയര്‍പ്പുപുരണ്ടൊരു വിളി,
"എടാ,ഇവിടെയിപ്പോള്‍
എനിക്ക് ചുറ്റും
കടുകുപൂത്ത മണം,തേനീച്ചകളുടെ മണം..
അറിയുന്നുണ്ടോ നിനക്ക്.."

വീടിനു പുറത്ത്‌
ചെണ്ടുമല്ലി നിറയെ പൂത്തതിന്
കടുകിന്‍ പൂവിന്‍റെ മണം,
തേനീച്ചകളുടെ ഈണം!

തേജ്പൂരിനടുത്ത്
മലഞ്ചരിവിലെ തേയിലതോട്ടങ്ങള്‍ക്കരികിലെ
മുളങ്കാടുകളുടെ തണലിലിരുന്ന്‍
വൈകുന്നേരത്തിലൊരു വിളി,
"എടാ, കൂട് കൂട്ടുന്ന
കുയിലുകള്‍,കുരുവികള്‍,പ്രാവുകള്‍
ആകെ ബഹളമയമാണിവിടെ..
കേള്‍ക്കാമോ നിനക്ക്.."

വീടിനുമപ്പുറം
തേന്മാവിന്‍ കൊമ്പുകളില്‍
കേട്ടൂ കിളികളുടെ
കലഹം പരിഭവം പ്രണയം!

നിന്‍റെ ആകാശം എന്‍റെ ആകാശം
നിന്‍റെ ഭൂമി എന്‍റെ ഭൂമി
ഒരേ കാഴ്ചയുടെ രണ്ടറ്റങ്ങള്‍!
ഒരേ അനുഭവത്തിന്‍റെ
പൊട്ടാത്ത ചരട്.

വീട്

തിരിച്ചു വരുന്നതുവരെ
വീട്
ഓരോരുത്തരുടെയും ഉള്ളിലുണ്ട്.
നടക്കുമ്പോളവര്‍
വീടിനകത്തെ ഓരോ ജനാലക്കാഴ്ചകളും
വാതില്‍പ്പുറത്തെ
വിരുന്നുകാരെയും എത്തിനോക്കുന്നു.

വീട്ടില്‍ നിന്ന്
പുറത്തേക്കുള്ള യാത്രയേക്കാള്‍
പുറത്തുനിന്ന്
വീട്ടിലേക്കുള്ള യാത്രക്ക് ദൂരമേറെ.
റാസല്‍ഖൈമയിലെ
തെരുവുകളില്‍ നിന്നും
സൂറത്തിലെ
ഖലികളില്‍ നിന്നും
കാശ്മീരിലെ
പട്ടാളബങ്കറുകളില്‍ നിന്നും
തൃശ്ശൂര് എത്താന്‍ ഒരേ ദൂരം!

പുറത്തു പോകുന്നതിനേക്കാള്‍
തിരിച്ചു വരുമ്പോളാണ്
വീടിന് കൂടുതല്‍ മണം.
കല്ലടുപ്പില്‍ വെന്തുടഞ്ഞ
ചക്കയലുവ കൂടെ നടക്കും.
കയ്യാലപ്പുറത്തെ
ചെമ്പകം കാതിനു മുകളില്‍
അമര്‍ന്നു കിടക്കും.

തിരിച്ചു വരുന്നതുവരെ
വീട്
ഒരു സ്വപ്നമാണ്.
പടിവാതില്‍ക്കലോളം എത്തി
ഉടഞ്ഞു പോകാവുന്ന ഒന്ന്.

Saturday, 16 June 2012

പുറത്തെ മഴ

പുറത്തെ മഴ,
അകത്തോട്ടു പെയ്യാതെ
പുറത്തു തന്നെ
നനഞ്ഞു നില്‍ക്കുന്നു.
പുറത്തെ കാറ്റ്
ഉള്ളിലോട്ടു വീശാതെ
പുറത്തു തന്നെ
പറന്നു നടക്കുന്നു.
പുറത്തെ വെയില്‍,പുറത്തെ മഞ്ഞ്
പുറത്തെ കാട്,പുറത്തെ മരങ്ങള്‍
പുറത്തെ പക്ഷികള്‍,ശലഭങ്ങള്‍
അകത്തു കേറാതെ
പുറത്തു തന്നെ
മേഞ്ഞു നടക്കുമ്പോള്‍,
പുറത്തു പോയവര്‍
തിരിച്ചു വരുന്നേരം
അകത്തു കേറാനാകാതെ
തടഞ്ഞു നില്‍ക്കുന്നു.

മനസ് തുറക്കുമ്പോള്‍
പുറത്തുള്ളതൊക്കെ അകത്തുമാവാം
അകത്തുള്ളതൊക്കെ പുറത്തുപോരും!

പുറത്തെ മഴ
പുറത്തു പെയ്യുമ്പോള്‍
അകത്തു നിന്നും
പുറത്തു കടക്കുക;നനഞ്ഞു കേറുക.
പുറത്തെ കാറ്റ്
പുറത്തു വീശുമ്പോള്‍
അകത്തു നിന്നും
പുറത്തു പോരുക;പറന്നു നടക്കുക.
പുറത്തെ വെയിലില്‍,പുറത്തെ മഞ്ഞില്‍
പുറത്തെ കാട്ടില്‍,പുറത്തെ മരങ്ങളില്‍
പുറത്തെ പക്ഷികളെ കൂട്ടി
പുറത്തെ ശലഭങ്ങളോട് കൂടി
അകത്തു നിന്നും,കൂടുപൊളിച്ച്
പുറത്തു വരിക;മേഞ്ഞു നടക്കുക.
നടന്നുകൊണ്ടേയിരിക്കുക...
നടന്നുകൊണ്ടേയിരിക്കുക.

ഉപേക്ഷിച്ചു പോകാത്തത്

കടല്‍ത്തിരകള്‍
തീരങ്ങളിലേക്ക് അലച്ചെത്തുന്നത്
പാതിമുറിഞ്ഞല്ല;മുഴുവനോടെയാണ്.
മുഴുവന്‍ ശരീരത്തോടെ തന്നെ
അവ തിരിച്ചുപോകുന്നുമുണ്ട്.
തങ്ങളുടേതായ ഒന്നുമേ
അവശേഷിപ്പിക്കാതെ.

കാറ്റിന്‍റെ മുടിയിഴകള്‍
ഭൂമിയിലേക്ക് ഇരച്ചെത്തുന്നത്
പല പല സംഘങ്ങളായല്ല;ഒറ്റക്കൊരു
ശരീരമായാണ്.
ഉലച്ചും തകര്‍ത്തും
അവ തിരിച്ചുപോകുന്നുമുണ്ട്.
തങ്ങളുടേതായ ഒന്നുമേ
അവശേഷിപ്പിക്കാതെ.

ഭൂമിയിലേക്ക് ഇറങ്ങിവരുന്നതൊക്കെ
അതുപോലെത്തന്നെ
തിരിച്ചുപോകുന്നതായിരിക്കണം പ്രകൃതിനിയമം.

മനുഷ്യര്‍‍,
മനുഷ്യര്‍ മാത്രം മരിച്ചുപോകുമ്പോള്‍,
ശരീരം മാത്രമെടുത്ത്‌
മനസുകളെയെടുക്കാതെ
ഭൂമിയിലുപേക്ഷിച്ചു പോകുന്നതെന്തുകൊണ്ട്?

Friday, 15 June 2012

കുളം

പാടങ്ങള്‍ ഉഴുതുമറിച്ചിരുന്ന രാഘവേട്ടന്‍
മരിക്കാനായി ചാടുമ്പോള്‍
ആമ്പലുകള്‍ നിറഞ്ഞ
അമ്പലക്കുളത്തിനു അതിരുകള്‍ ഉണ്ടായിരുന്നില്ല.
മുട്ടോളം വെള്ളമുള്ള, കൊയ്ത്തുകഴിഞ്ഞ
പാടങ്ങളിലേക്ക്
മീനുകള്‍ക്ക്,കൊറ്റികള്‍ക്ക്
തെളിനീരൊഴുക്കിയിരുന്നു;കുളം.

പാടവരമ്പിലെ
കറുകപ്പുല്‍ക്കൂട്ടം പ്രണയത്തോടെ
അമ്പലക്കുളത്തിലേക്ക് തലയുയര്‍ത്തി
നോക്കുമായിരുന്നു!

പിന്നീടൊരിക്കല്‍,
മീന്‍കാരന്‍ പത്രോസിന്‍റെ ഭാര്യ തെരേസ
മരിക്കാനായി ചാടുമ്പോള്‍
അമ്പലക്കുളത്തിനു പടവുകളും
ചുറ്റിനും കല്‍ക്കെട്ടുകളും ഉണ്ടായിരുന്നു.
ഒഴുക്കില്ലാത്ത വെള്ളത്തില്‍
പായലുകള്‍ ആമ്പലുകളെ ചവുട്ടിയൊതുക്കുമ്പോള്‍
അപ്പുറം,വിളയാത്ത പാടങ്ങളില്‍
ഇഷ്ടികക്കാലം ചുട്ടെടുക്കുമായിരുന്നു.

പാടവരമ്പു നിന്നിടം
വണ്ടികളോടുന്നിടമായി മാറിയിരുന്നു!

കഴിഞ്ഞ ആഴ്ചയില്‍,
കുളത്തില്‍ മുങ്ങിമരിച്ചെന്നു പറഞ്ഞ
മൂന്നാം ക്ലാസുകാരി രമണിയുടെ ശരീരത്തില്‍
ആരുടെയോ കാമം
കത്തിതീര്‍ന്നത്‌ കാണാമായിരുന്നു.
പായലും ചണ്ടിയും ഇടിഞ്ഞിറങ്ങിയ പടവുകളും
അപ്പുറം,പാടം മുഴുവനായ്‌
തിന്നുതീര്‍ത്ത് വണ്ണംവച്ച കെട്ടിടക്കൂട്ടങ്ങളും.

ഇഷ്ടികപ്പാടങ്ങളും
കെട്ടിടക്കൂട്ടങ്ങളും
കല്‍പ്പടവുകളും വകഞ്ഞു മാറ്റി
കുളക്കരയിലെ നനഞ്ഞ മണ്ണില്‍
പൂഴ്ത്തി വച്ച ചൂണ്ടകൊളുത്തും
മണ്ണിരയും വീണ്ടെടുക്കാന്‍
എത്ര ദൂരം,
ഇനിയെത്ര ദൂരം പിറകോട്ടു നടക്കണം?!

Sunday, 3 June 2012

മരുന്ന്‍

ആഴ്ചയില്‍ അഞ്ചു തവണ
രാവിലെ,വെയില്‍ മൂക്കും മുന്നേ
തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കേണം;
മരിച്ചുപോയ മുടിപോലും കഷണ്ടിയില്‍
മനസ്സുനിറഞ്ഞു ഉയിര്‍ത്തുവരും!

ദിവസേന രാവിലെ
വെറും വയറ്റില്‍,ചെറു ചൂടുവെള്ളത്തില്‍
പത്തു ഗ്രാം പൊടി കലക്കി കുടിക്കണം
മൂന്നുമാസം കാത്തിരിക്കേണ്ട, കിട്ടും ഫലം;
മേദസ്സില്ലാത്ത മെലിഞ്ഞൊരു ശരീരം!

നിത്യവും രാത്രിയില്‍
മുഖം നന്നായ്‌ കഴുകിത്തുടച്ച് 
വൃത്തിയായ്‌ പുരട്ടേണം,നന്നായ്‌ ഉറങ്ങേണം
ഏഴേ ഏഴു നാളിനുള്ളില്‍ വന്നിടും 
തിളങ്ങും വെളുത്തുതുടുത്തൊരു മുഖം!

ജപിച്ച കറുത്തനൂല്
കരുതലോടെ കെട്ടണം അരക്കെട്ടില്‍
പതിനാലു നാളുകള്‍ ക്ഷമയോടെ കാക്കണം
പതിനഞ്ചാം നാള്‍മുതല്‍ കാണാം
മൈഥുനശേഷി ബഹുകേമം നിരന്തരം!

അടച്ചുവച്ച മാന്ത്രികകുടം,പറമ്പിലെ 
കിണറുകാണാത്ത മൂലയില്‍
കുഴിച്ചിടണംപോല്‍ ആരുമറിയാതെ,പിന്നെ 
പറയാനുണ്ടോ സൌഭാഗ്യം,ശനിദോഷം മാറീടും
സമ്പത്ത് വരാനെളുപ്പ വഴിയിതത്രേ!

പല പല രൂപത്തില്‍
പല പല ഭാവത്തില്‍
പരസ്യങ്ങളങ്ങനെ,ജീവിതം നിറക്കുമ്പോള്‍
അമ്പത്തൊന്ന് വെട്ടുകളിലൂടെ,
അമ്പത്തൊന്ന് മുറിവുകളായ്
മനുഷ്യാ നീയിനിയും മാറാതെ നില്‍ക്കുന്നു!

എത്ര തവണ ഉള്ളിലേക്ക് കഴിച്ചാലാണ്
എത്ര ആവര്‍ത്തി പുറമേക്ക് പുരട്ടിയാലാണ്
നിന്‍റെയീ,
മനസൊന്ന്‍ നന്നാവുക?

ദൂരങ്ങളില്‍ പോയി മരിക്കുന്നവരെ കുറിച്ച്

ദൂരങ്ങളില്‍ പോയി മരിക്കുന്നവര്‍
സ്വന്തം വീട്ടിലേക്ക്,മണ്ണിലേക്ക്
തിരിച്ചു പോകുന്നതെങ്ങനെ?
അകലങ്ങളില്‍ പോയി ജീവിക്കുന്ന കാലമത്രയും
വീട്ടിലേക്കു തിരിച്ചു പോകുമെന്ന്
കനവു കണ്ടവര്‍
ദൂരങ്ങളില്‍ തന്നെ മരിച്ചു മണ്ണടിയുമ്പോള്‍....

അംബാലയിലെ
പട്ടാളകെട്ടിടങ്ങള്‍ക്ക് പിറകിലെ
പഴയൊരു പള്ളിച്ചുമരിലെ
മാഞ്ഞുപോകാറായ ഫലകത്തില്‍:
'മേജര്‍ സ്റ്റീവന്‍ വില്‍ഫ്രെഡ് ജൂനിയര്‍,
ബ്രിട്ടീഷ്‌ റോയല്‍ ആര്‍മി,
മരണം- 19 മാര്‍ച്ച് 1939'

ജബല്‍ അലിയിലെ
മണല്‍ക്കാടിനു നടുവിലെ,ശ്മശാനഭൂമിയിലെ
വിലാസമുള്ളവരുടെയും ഇല്ലാത്തവരുടെയും
കുഴിമാടങ്ങള്‍ക്ക് ഇടയില്‍:
'മൊയ്ദീന്‍ കോയ പാലക്കല്‍,
കേരള,ഇന്ത്യ
മരണം- 24 നവംബര്‍ 2000'

വടൂക്കരയിലെ
പൊതുശ്മശാനത്തിലെ,പൊന്തപിടിച്ച
പലതരം കുഴിമാടങ്ങള്‍ക്കിടയില്‍:
'സിദ്ധാര്‍ത്ഥ ഭൌമിക്‌,
മിഡ്നാപൂര്‍ വെസ്റ്റ്‌, പശ്ചിമ ബംഗാള്‍
മരണം- 19 ജൂലൈ 2009'

എവിടെയൊക്കെ പോയി
മണ്ണടിഞ്ഞാലും,മറഞ്ഞു പോയാലും
ഭൂമിക്കടിയിലെ വേരുകളുടെ കൈപിടിച്ച്
ഓരോരുത്തരും
സ്വന്തം വീട്ടുമുറ്റത്ത്‌ തിരിച്ചെത്തുകയില്ലെന്ന്‍
ആരറിഞ്ഞു!

Thursday, 5 April 2012

രേഖപ്പെടുത്താത്ത ചില പലായനങ്ങള്‍

കാറ്റ് വീശി വീശി
മഴക്കോള് ഇടിഞ്ഞിടിഞ്ഞ്
ഇറങ്ങി വരുമ്പോള്,
മഴവെള്ളം തുളുമ്പിത്തൂവി
പറമ്പുകള്‍ നിറഞ്ഞുകവിയുമ്പോള്,
വെള്ളക്കെട്ട് ഊര്‍ന്നിറങ്ങി
മാളങ്ങള്‍ തൂര്‍ന്ന്‍ തൂര്‍ന്ന്‍
വാതിലുകള്‍ അടയുമ്പോള്,
ഉറുമ്പുകള്‍ പാമ്പുകള്‍
തവളകള്‍ പഴുതാരകള്‍
എവിടേക്ക് പോകും,
അവരെന്തു ചെയ്യും,എന്തു ചെയ്യും?

പെരുവെള്ള പാച്ചിലിന്‍ മീതെ
ഞെട്ടറ്റു വീണൊരു
പഴുക്കിലമുഖത്തേറി, പിടിവിടാതെ
ഒരുറുമ്പ്
ഒഴുക്കിലൂടെ നീങ്ങുന്നു.
ഇലമുഖമപ്പോള്‍
ഒരു കുടന്നയോളം ഭൂമി.
ഇലമുഖത്തപ്പോള്‍
ഒരാകാശത്തോളം വെപ്രാളം.
ഇടവഴിയിലെങ്ങോ,
ഇലമുഖത്തേക്ക് പിടഞ്ഞു കയറുന്നൂ
വിഭീതി പൂണ്ട പഴുതാരകണ്ണുകള്‍
ജലയിളക്കത്തില്‍
ചുവടുതെറ്റുന്നു;വഴുതി വീഴുന്നു
വീണ്ടും പിടഞ്ഞേറുന്നു ജീവിതേച്ഛ!

പലായനങ്ങള്‍
മനുഷ്യര്‍ക്ക്‌ മാത്രമുള്ളതല്ല.

Wednesday, 14 March 2012

തലയിണകള്‍ കേള്‍ക്കാതിരുന്നത്

വൈകുവോളം അവര്‍
വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു;
ഒച്ചയില്ലാതെ.

ശബ്ദമില്ലാത്ത കരച്ചില്‍
നിറുത്താതെയുള്ള ഏങ്ങലടികള്‍
മുഖങ്ങള്‍ ചേര്‍ത്തുവച്ച്
പരസ്പരം പുണര്‍ന്ന്
ഏറെനേരം അനങ്ങാതെയിരുന്ന്‍,
പിന്നെയെപ്പോളോ  ഉടലുകള്‍ചേര്‍ന്ന്  
പ്രണയം പകര്‍ന്നാടി
വൈകുവോളം വരെ.
പിന്നെയെപ്പോളോ
ഒറ്റക്കൊറ്റക്ക്, ഒരേ കയറിനിരുപുറവും
ഒറ്റക്കൊറ്റക്ക് തൂങ്ങിയാടി.......

തലയിണകള്‍ക്കെന്തറിയാം
ഓരോ തലകള്‍ക്കുള്ളിലും
പറയാതെ ബാക്കിവെയ്ക്കുന്ന
വര്‍ത്തമാനങ്ങളെക്കുറിച്ച്.

പ്രതികരണം

ജനാലചില്ല് തകര്‍ത്തെറിഞ്ഞ്
എഴുത്തുമുറിയിലെ
മേശമേലേക്ക് ഒരു കല്ല്
പറന്നു വന്നിരുന്നു.

എഴുതിയത്
ആര്‍ക്കോ
ഇഷ്ടപെട്ടില്ലെന്ന് തോന്നുന്നു.

Friday, 2 March 2012

ജലവേരുകള്‍

കടലിന്നാഴത്തില്‍
നീന്തി നീന്തി മടുത്തപ്പോള്‍
കരയേറണമെന്നു തോന്നി
തുഴഞ്ഞു തുഴഞ്ഞു കരയോളം ചെന്നു
ചിറകുകുടഞ്ഞു,
പിടഞ്ഞുപിടഞ്ഞ് കരകേറിയപ്പോള്‍
സൂര്യതാപത്താല്‍ മേലാകെ പൊള്ളി.
കനം വച്ച് കനം വച്ച്
ചിറകുകള്‍ കൈകാലുകള്‍ തീര്‍ത്തു
വേച്ചുവേച്ചും ആഞ്ഞു നടന്നും
കരയാകെ കണ്ടു
ജലമില്ലാത്ത ഭൂമിയുണ്ടെന്നുമറിഞ്ഞു!

പരിണാമത്തിലേക്ക്
കരകേറിയവര്‍ പലതായ്‌ പിരിഞ്ഞു,
പലതായ്‌ ചിതറി.
ചിലര്‍ നാലുകാലില്‍ നടന്നു
കാടിന്‍റെ വന്യതയിലൊളിച്ചു
ചിലര്‍ നനഞ്ഞ ചിറകുകള്‍
ഉണക്കിയെടുത്ത്
ആകാശങ്ങളില്‍ വട്ടമിട്ടു പറന്നു
ചിലര്‍ ചിറകും കാലും
വേണ്ടെന്നു ചൊല്ലി
ഉടലില്‍ത്തന്നെ രമിച്ചു.
മൃഗമായ്‌,
പക്ഷിയായ്‌,
ഉരഗമായ്
നടത്തം പഠിച്ചു.
മുന്നില്‍ നടന്നവന്‍
രണ്ടുകാലില്‍ നടന്നു;
മനുഷ്യനെന്ന് സ്വയം വിളിച്ചു,ഭൂമിയെ ഭരിച്ചു....

നാളേറെക്കഴിയുമ്പോള്‍
പരിണാമം
ചിലപ്പോളൊക്കെ മനുഷ്യനെ
തിരികെ വിളിക്കും,
മടങ്ങിപോകണമെന്ന് പറയും.

അതിനാലാകണം
ചിലപ്പോളൊക്കെ
അറിയാതെ
പൊട്ടിച്ചിതറി കടലിലേക്ക്‌
കൂപ്പുകുത്തുന്നൊരു വിമാനത്തിലിരുന്ന്‍,
നെടുകെപ്പിളര്‍ന്നു ജലാഴത്തിലേക്ക്
മുങ്ങിമറയുന്നൊരു കപ്പല്‍ത്തട്ടിലിരുന്ന്,
ആടിയാടി ഉലഞ്ഞുലഞ്ഞു
മറിഞ്ഞു വീഴുന്നൊരു തോണിപ്പടിയിലിരുന്ന്‍...

ചിലപ്പോളൊക്കെ
അറിഞ്ഞുകൊണ്ട്
പുഴപ്പടവില്‍ നിന്ന്
വഴുതിവീണുവെന്ന ഭാവത്തില്‍,
കടല്‍ത്തിരകളോട്
കളിച്ചുകളിച്ചു തിരിച്ചു വരാതെ...
അവന്‍/അവള്‍
തിരിച്ചു പോകാറുണ്ട്
പരിണാമ യാത്രയില്‍ മറന്നു വച്ച
ജലവേരുകള്‍ തേടി,
ഊളിയിട്ട്
ആഴങ്ങള്‍ തേടി
മത്സ്യത്തെ പോലെ
പിടഞ്ഞു പിടഞ്ഞ്.

Wednesday, 4 January 2012

ഭൂമിശാസ്ത്രം

ഭൂമിയുടെ അപ്പുറമെത്താന്‍
ഒരെളുപ്പ വഴിയുണ്ടോ?
ഉണ്ടെന്നു പറഞ്ഞ മകള്‍
വെള്ളക്കീറ കടലാസ്സില്‍
ഒരു വട്ടം വരച്ചു,
പിന്നെ,ഇപ്പുറത്തു നിന്നും
അപ്പുറത്തേക്കൊരു നീട്ടിവരയും.
എത്ര പെട്ടെന്നെത്തിയെന്ന്
ഇത്രയേയുള്ളൂ ദൂരമെന്ന്....

കുട്ടികള്‍ എത്ര പെട്ടെന്നാണ്
ജീവിതത്തെ അളക്കുന്നതെന്ന്,
ദൂരങ്ങളെ ചുരുക്കുന്നതെന്ന്
വെറുതെ വിസ്മയിച്ചു.

ഒരാളില്‍ നിന്നും
വേറൊരാളിലേക്കുള്ള ദൂരം
ഇതുപോലെ അളക്കാനാകുമെങ്കില്‍,
അല്ലെങ്കില്‍
ഞാന്‍ കാണുന്ന ദൂരമാണോ
നീയും കാണുന്നതെന്ന്
ചോദിച്ചിരുന്നെങ്കില്‍,
എങ്കില്‍
നമ്മളിങ്ങനെ ഇത്രത്തോളം
അകലത്തിരിക്കുമായിരുന്നോ?!

Sunday, 1 January 2012

അക്കങ്ങള്‍

കണക്കെഴുത്തിലെ
ചുരുക്കിയെഴുതിയ ആയുധശേഖരമാണ്
അക്കങ്ങള്‍.
വിസ്തരിച്ച്,അക്ഷരങ്ങളിലൂടെ പറയാതെ
ഗുണിച്ചും ഹരിച്ചും
കൂട്ടിയും കിഴിച്ചും
അക്കങ്ങള്‍ കൊണ്ട് ജീവിതത്തിന്‍റെ
കണക്ക് വായിക്കാം; സൂക്ഷിക്കാം.

അക്കങ്ങളിലൂടെ,ഒരാളുടെ ഓര്‍മ്മ
വിരലിലൊതുക്കുന്നു നമ്മള്‍.
ഒരക്കം മറന്നു പോയതുകൊണ്ട്
ഒരാളെ മറക്കാനും പഠിക്കുന്നു നമ്മള്‍.
പേരോര്‍മ്മയിലേക്ക് വീഴണമെങ്കില്‍
അക്ഷരക്കൂട്ടിലേക്ക് തന്നെ
തിരിച്ചുപോകണം!

മറക്കാന്‍ എളുപ്പം അക്കങ്ങളാവുമ്പോള്‍
മായ്ച്ചുകളയാന്‍ കൈകളിത്ര
നീട്ടിവീശേണ്ടെന്നും.


(മലയാള നാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:ലക്കം-ഡിസംബര്‍ 2011)